കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി ജെബി മേത്തര്‍

കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി അഡ്വ. ജെബി മേത്തറെ പ്രഖ്യാപിച്ചു. മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയാണ് ജെബി മേത്തര്‍. സ്ഥാനാര്‍ത്ഥിത്വത്തിന് കേണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി അംഗീകാരം നല്‍കി. മുസ്ലിം യുവ വനിതാ പ്രാതിനിധ്യം കൂടി കണക്കിലെടുത്താണ് ജെബി മേത്തറിനെ തിരഞ്ഞെടുത്തത്. ജയസാധ്യതയുള്ള സീറ്റില്‍ ജെബി മേത്തര്‍ മത്സരിക്കും. ആലുവ നഗരസഭാ ഉപാധ്യക്ഷ കൂടിയാണ് ഇവര്‍.

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേരളത്തില്‍ നിന്നും കോണ്‍ഗ്രസിന്റെ പ്രതിനിധിയായി ഒരു വനിത എത്തുന്നത്. യൂത്ത് കോണ്‍ഗ്രസ് ദേശീയ കോ ഓഡിനേറ്ററായിരുന്ന ഇവര്‍ അടുത്തിടെയാണ് മഹിള കോണ്‍ഗ്രസ് അധ്യക്ഷയായത്. ലതിക സുഭാഷ് പാര്‍ട്ടിയില്‍ നിന്നും രാജി വച്ച് പോയതോടെയാണ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയായി ജെബി മേത്തറിനെ തിരഞ്ഞെടുത്തത്. 2020 മുതല്‍ കെ.പി.സി.സി അംഗവുമാണ്.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ പുരോഗമിക്കെ എം ലിജു, എം.എം ഹസന്‍, ജെബി മേത്തര്‍ എന്നിവരുടെ പേരുകള്‍ അടങ്ങിയ ലിസ്റ്റാണ് കെ സുധാകരന്‍ ഹൈക്കമാന്‍ഡിന് ഇന്നലെ സമര്‍പ്പിച്ചത്. മൂന്ന് മണിക്കൂറിനുള്ളില്‍ തന്നെ ഹൈക്കമാന്‍ഡ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. കെ.സി വേണുഗോപാലാണ് ജെബി മേത്തറുടെ പേര് നിര്‍ദ്ദേശിച്ചിരുന്നത്.

കോണ്‍ഗ്രസ് നേതാവായ കെ.എം.ഐ മേത്തറുടെ മകളും, മുന്‍ കെ.പി.സി.സി പ്രസിഡന്റ് ടി.ഒ ബാവയുടെ കൊച്ചു മകളുമാണ് ജെബി മേത്തര്‍.