ജസ്‌ന തിരോധാന കേസ്: സിബിഐ അന്വേഷണ ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി

ജസ്‌ന തിരോധാന കേസില്‍ സിബിഐ അന്വേഷണ ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി. തിരുവനന്തപുരം സിജെഎം കോടതിയുടേതാണ് നിർദേശം. ജസ്‌നയുടെ പിതാവിന്റെ ഹര്‍ജിയിലാണ് കോടതി നിർദേശം നൽകിയത്. വീട്ടില്‍ നിന്ന് കണ്ടെടുത്ത രക്തം പുരണ്ട വസ്ത്രം സിബിഐ പരിശോധിച്ചില്ലെന്ന് ഹര്‍ജിക്കാരന്‍ കോടതിയില്‍ വാദിച്ചു. വസ്ത്രം കണ്ടെടുത്തിട്ടില്ലെന്നാണ് സിബിഐ അഭിഭാഷകന്‍ പറഞ്ഞത്. ഇതില്‍ വിശദീകരണം നല്‍കാനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരാകേണ്ടത്.

സിബിഐ കേസ് അവസാനിപ്പിച്ചതിന് എതിരെയായിരുന്നു ജസ്‌നയുടെ പിതാവിന്റെ ഹര്‍ജി. ജസ്‌നയുടെ തിരോധാനവുമായി ബന്ധപെട്ട് പല കാര്യങ്ങളും സിബിഐ അന്വേഷിച്ചിട്ടില്ലെന്നായിരുന്നു ഹര്‍ജിയിലെ പരാതി. ജസ്‌നയെ കാണാതായ സ്ഥലത്തോ, ജസ്‌നയുടെ സുഹൃത്തിനെ പറ്റിയോ, അന്വേഷണം നടത്തിയില്ലെന്നാണ് പരാതി. എന്നാല്‍ വിശദമായ അന്വേഷണം നടത്തിയിട്ടുണ്ടെന്നാണ് സിബിഐ വാദം.

കേസ് അവസാനിപ്പിച്ചെന്ന് കാട്ടി സിബിഐ നൽകിയ ക്ലോഷർ റിപ്പോർട്ടിനെതിരെ ജസ്‌നയുടെ പിതാവ് ജെയിംസ് തടസ്സഹർജി നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം തടസ്സഹർജിയിലെ വാദങ്ങൾക്ക് മറുപടിയായി സമർപ്പിച്ച റിപ്പോർട്ടിൽ അന്വേഷണം അന്തിമമായി അവസാനിപ്പിച്ചിട്ടില്ലെന്നാണ് സിബിഐ ചൂണ്ടിക്കാട്ടിയത്. ജെസ്‌നയുടെ പിതാവിന്റെ ഹർജിയിലെ വാദങ്ങൾ സിബിഐ തള്ളുകയും ചെയ്‌തിരുന്നു. ഹർജിയിൽ പറയുന്ന കാര്യങ്ങളിൽ അന്വേഷണം ആവശ്യമില്ല. ചോദ്യം ചെയ്‌തപ്പോൾ ജസ്‌നയുടെ പിതാവ് ഇപ്പോൾ ഹർജിയിൽ ആരോപിക്കുന്ന കാര്യങ്ങൾ പറഞ്ഞിട്ടില്ലെന്നും സിബിഐ വാദിച്ചിരുന്നു.

ബന്ധുവീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞിറങ്ങിയ ജസ്‌നയെ 2018 മാര്‍ച്ച് 22-നാണ് കാണാതാകുന്നത്. ലോക്കല്‍ പൊലീസും പ്രത്യേക സംഘവും ക്രൈം ബ്രാഞ്ചും അന്വേഷിച്ച ശേഷമാണ് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം സിബിഐകേസ് ഏറ്റെടുത്തത്.