സുരേഷ് ​ഗോപിയെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരി​ഗണിക്കുന്ന കാര്യം അറിയില്ല; നേതൃമാറ്റം തള്ളി വി. മുരളീധരൻ

സംസ്ഥാന ബിജെപിയിലെ പുനസംഘടനാ ചർച്ചകൾ മുതർന്ന നേതാവും കേന്ദ്രമന്ത്രിയുമായ വി. മുരളീധരൻ തള്ളി. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് സുരേഷ് ​ഗോപിയെ പരി​ഗണിക്കുന്ന കാര്യം അറിയില്ലെന്നും നേതൃമാറ്റത്തെ കുറിച്ച് മാധ്യമങ്ങൾ പറയുമ്പോഴാണ് ഇക്കാര്യം അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് സുരേഷ് ഗോപിയെയും വിശ്വഹിന്ദു പരിഷത്ത് വർക്കിം​ഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരിയെയും പരി​ഗണിക്കുണ്ടെന്ന് വാർത്തകൾ വന്നിരുന്നു. ഉടൻ അഴിച്ചുപണിയുണ്ടാകുമെന്നും പാർട്ടിക്ക് ദുഷ്‌പേരുണ്ടാക്കിയ നേതാക്കളെ മാറ്റി നിർത്തുമെന്നതുമാണ് അണിയറ സംസാരം.

സംസ്ഥാന ബിജെപിയിലെ അഴിച്ചു പണി നീളുന്നതിലും അതൃപ്തി ശക്തമാണ്. ആരോപണ പശ്ചാത്തലത്തിൽ അധ്യക്ഷനെ മാറ്റണമെന്ന മറു വിഭാഗത്തിന്റെ ആവശ്യത്തിൽ അടിയന്തിര ഇടപെടൽ നടത്താൻ ദേശീയ നേതൃത്വം ഇടപെടാത്തതും ചിലരെയെങ്കിലും ചൊടിപ്പിച്ചിട്ടുണ്ട്.

സുരേഷ് ഗോപിയാകട്ടെ സിനിമാരംഗത്തു നിന്നുമെത്തി സംഘടനയെ ജനകീയ മുഖത്തിലേക്കെച്ച നേതാവെന്ന ഖ്യാതിയാണ് സുരേഷ് ​ഗോപിയെ ഉയർത്തികാട്ടുന്നത്. അതേസമയം വിശ്വ ഹിന്ദു പരിഷത്തിലൂടെ ഹിന്ദുത്വ ആശയങ്ങൾ പ്രചരിപ്പിക്കുന്ന വത്സൻ തില്ലങ്കേരിയെയാണ് ശബരിമല പ്രക്ഷോഭകാരികളെ മെരുക്കാൻ പൊലീസ് പോലും അന്ന് ഉപയോഗിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പോടെ സംസ്ഥാനത്ത് പാർലമെന്ററി രംഗത്ത് കനത്ത പ്രഹരമേൽക്കേണ്ടിവന്ന പാർട്ടിയെ പുനരുജ്ജീവിക്കുകയാണ് ദേശീയ നേതൃത്വത്തിന്റെ പദ്ധതി. സംസ്ഥാനത്തെ തോൽവി പഠിച്ച സമിതികൾ നൽകിയ റിപ്പോർട്ട് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ചായിരുന്നു. ഇതിന് പിന്നാലെ കൊടകര കുഴൽപണ കേസും, മഞ്ചേശ്വരം തിരഞ്ഞടുപ്പ് കോഴവിവാദവും വന്ന സാഹചര്യത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും കെ സുരേന്ദ്രനെ മാറ്റാൻ ദേശീയ നേതൃത്വം തീരുമാനമെടുത്തു കഴിഞ്ഞതായാണ് റിപ്പോർട്ട്.