"അഭയ കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ചത് നിയമവിരുദ്ധം": ഹൈക്കോടതിയിൽ ഹർജി നൽകി ജോമോൻ പുത്തൻപുരയ്ക്കൽ

അഭയ കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ചതിനെതിരെ ഹൈക്കോടതിയിൽ ഹർജി. പരോൾ നിയമവിരുദ്ധമാണെന്നാണ് ഹർജിയിൽ പറയുന്നത്. അഭയ കേസ് ആക്ഷൻ കൗൺസിൽ കൺവീനർ ജോമോൻ പുത്തൻപുരയ്ക്കലാണ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തത്.

അഭയ കേസിൽ ഇരട്ട ജീവപര്യന്തം കഠിനതടവിനും, ജീവപര്യന്തം കഠിനതടവിനും കോടതി ശിക്ഷിച്ച, ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർക്ക് കഴിഞ്ഞ മെയ്‌ 11 ന് 90 ദിവസം പരോൾ അനുവദിച്ചത്, സുപ്രീംകോടതി നിയോഗിച്ച ജയിൽ ഹൈപവർ കമ്മിറ്റി ആണെന്ന്, ജയിൽ ഡി. ജി. പി യുടെ വിശദീകരണം കളവാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.

സുപ്രീംകോടതി ഉത്തരവ് പ്രകാരം, ജയിൽ ഹൈപവർ കമ്മിറ്റി 10 വർഷത്തിൽ താഴെ ശിക്ഷിച്ച പ്രതികൾക്കാണ് പരോൾ അനുവദിച്ചിട്ടുള്ളു എന്നും, അഭയ കേസിലെ ജീവപര്യന്തം ശിക്ഷിച്ച പ്രതികൾക്ക്, ഹൈപവർ കമ്മിറ്റി പരോൾ അനുവദിച്ചിട്ടില്ലെന്നും വ്യക്തമാക്കുന്ന, കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റി എക്സിക്യൂട്ടീവ് ചെയർമാനും ഹൈപവർ കമ്മിറ്റി അദ്ധ്യക്ഷനുമായ ജസ്റ്റിസ് സി.റ്റി രവികുമാറിന്റെ ഉത്തരവിന്റെ കോപ്പിയും, ഹർജിയോടൊപ്പം ഹാജരാക്കിയിട്ടുണ്ട്.

അഭയ കേസിലെ പ്രതികളെ ജീവപര്യന്തം സി.ബി.ഐ കോടതി ശിക്ഷിച്ച്, 5 മാസം തികച്ച് ജയിലിൽ കിടക്കുന്നതിന് മുൻപാണ്, പ്രതികൾക്ക് നിയമവിരുദ്ധമായി സംസ്ഥാന സർക്കാർ പരോൾ അനുവദിച്ചത്. പരോൾ അനുവദിച്ചത് നിയമ വിരുദ്ധമാണെന്ന് ഹർജിയിൽ കുറ്റപ്പെടുത്തി.

ഫാ. തോമസ് കോട്ടൂരും, സിസ്റ്റർ സെഫിയും ഹൈക്കോടതിയിൽ നൽകിയ ജാമ്യ ഹർജി, കഴിഞ്ഞ 7 മാസത്തിനിടയിൽ 5 പ്രാവശ്യവും, ഹൈക്കോടതിയിൽ ഹർജി പരിഗണിച്ചിരുന്നു എങ്കിലും, ജാമ്യം അനുവദിക്കാതെ ഹർജി മാറ്റി വെച്ചിരിക്കുകയായിരുന്നു. ഹൈക്കോടതിയെ മറികടന്ന്‌ പ്രതികൾക്ക് സംസ്ഥാന സർക്കാർ പരോൾ അനുവദിച്ചത്, നിയമവിരുദ്ധമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.