ഭീമന്‍ രഘു പാര്‍ട്ടി വിട്ടത് നന്നായി; ശോഭാ സുരേന്ദ്രനെ ഒഴിവാക്കിയെന്ന വാദം തെറ്റെന്ന് കെ സുരേന്ദ്രന്‍

ഭീമന്‍ രഘു പാര്‍ട്ടി വിട്ടത് നന്നായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഭീമന്‍ രഘു പാര്‍ട്ടി വിട്ടത് നന്നായെന്ന് വിചാരിക്കുന്നയാളാണ് താനെന്നും 2016 ല്‍ തന്നെ പരസ്യമായി ബിജെപിയെ തള്ളിപ്പറഞ്ഞ് പുറത്ത് പോയ ആളാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. പുറത്ത് നിന്നും ബിജെപിയിലേക്ക് വരുന്നവര്‍ക്ക് പരിഗണന കിട്ടുന്നില്ലെന്നാണ് പരാതി. എന്നാല്‍ പുറത്ത് നിന്നും വരുന്നവര്‍ക്കാണ് കാര്യമായ പരിഗണന ലഭിക്കുന്നതെന്നാണ് പാര്‍ട്ടിക്കുള്ളില്‍ ഉള്ളവര്‍ പറയുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

എപി അബ്ദുള്ളകുട്ടി പാര്‍ട്ടിയുടെ ദേശീയ ഉപാധ്യക്ഷനാണ്. അല്‍ഫോണ്‍സ് കണ്ണന്താനം ബിജെപിയില്‍ എത്തിയതിന് പിന്നാലെ കേന്ദ്ര മന്ത്രിയായി. അനില്‍ ആന്റണി രണ്ട് മാസത്തില്‍ പാര്‍ട്ടിയുടെ അഖിലേന്ത്യ സെക്രട്ടറിയായി. തിരഞ്ഞെടുപ്പില്‍ മത്സരിച്ച രാജസേനന്‍ പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. അലി അക്ബറെയും പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയില്‍ അംഗമാക്കിയിരുന്നു. അകത്തുള്ളവരേക്കാള്‍ കൂടുതല്‍ പരിഗണന ലഭിക്കുന്നത് പുറത്ത് നിന്നും വരുന്നവര്‍ക്കാണെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

ശോഭാ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് ഒഴിവാക്കിയെന്ന വാദം തെറ്റാണ്. കോര്‍കമ്മിറ്റിയെ തീരുമാനിക്കുന്നത് കേന്ദ്ര നേതൃത്വമാണ്. സംസ്ഥാന അധ്യക്ഷന് അതില്‍ പങ്കില്ല. താന്‍ അധ്യക്ഷനായ ശേഷം എല്ലാവര്‍ക്കും ഭാരവാഹിത്വം നല്‍കിയെന്നും ആരേയും അവഗണിച്ചിട്ടില്ലെന്നും കെ സുരേന്ദ്രന്‍ അറിയിച്ചു.

പിപി മുകുന്ദനെ തന്റെ നേതൃത്വത്തിലുള്ള സംഘം അവഗണിച്ചുവെന്ന് മാധ്യമങ്ങള്‍ പറയുന്നത് യാഥാര്‍ത്ഥ്യമല്ല. പിപി മുകുന്ദന്‍ ബിജെപിയില്‍ നിന്നും പോകുമ്പോള്‍ താന്‍ യുവമോര്‍ച്ച നേതാവ് മാത്രമായിരുന്നു. ആരെയും അധിക്ഷേപിക്കുകയും ഒഴിവാക്കുകയും ചെയ്യുന്നില്ലെന്നും അര്‍ഹമായ രീതിയില്‍ എല്ലാവരേയും പരിഗണിച്ചിട്ടുണ്ടെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.