നരേന്ദ്ര മോദി 'പൈജാമയിട്ട പിണറായിയാണ്' എന്നാക്കേണ്ട സമയമായി: നജീബ് കാന്തപുരം

തടസ്സമില്ലാതെ അഴിമതി നടത്താൻ സാധിക്കുന്ന ഒരു സംസ്ഥാനമാക്കി കേരളത്തെ മാറ്റുക എന്ന ലക്ഷ്യമാണ് ലോകായുക്ത ഭേദഗതിയിലൂടെ പിണറായി സർക്കാർ കൈവരിച്ചിരിക്കുന്നതെന്ന് നജീബ് കാന്തപുരം എം.എൽ.എ. ലോകായുക്തയെ നിർവീര്യമാക്കുന്ന ജനവിരുദ്ധ തീരുമാനം നടപ്പാക്കാൻ പിണറായി സർക്കാർ തിരഞ്ഞെടുത്ത ജനാധിപത്യ വിരുദ്ധമായ മാർഗം കൂടി പരിശോധിച്ചാൽ പിണറായി വിജയൻ ‘മുണ്ടുടുത്ത മോദിയാണ്’ എന്ന ശൈലി പരിഷ്കരിച്ച് നരേന്ദ്ര മോദി ‘പൈജാമായിട്ട പിണറായിയാണ് ‘ എന്നാക്കേണ്ട സമയമായി എന്നു വേണം കരുതാൻ എന്നും നജീബ് കാന്തപുരം ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം:

ലോകായുക്തയെ നിർവീര്യമാക്കുന്ന ഓർഡിനൻസിൽ ഗവർണർ ഒപ്പ് വച്ചു. അല്ലെങ്കിലും അഴിമതിയുടെയും ലോകായുക്തയുടെയും (കേന്ദ്രത്തിൽ ലോക്പാൽ) കാര്യത്തിൽ ബിജെപി-യുടെ നിലപാടിന് ചേരുന്ന ഒരു ഓർഡിനൻസുമായി ചെന്നാൽ ബിജെപി അതിന് എങ്ങനെ എതിരു പറയും? കേന്ദ്ര നയത്തോടു താദാത്മ്യപ്പെടുന്ന സംസ്ഥാന സർക്കാരുകളാണല്ലോ ബിജെപിയുടെ ആവശ്യം?.

നിലവിലുള്ള ഒരു നിയമം അതിന്റെ ലക്ഷ്യം കൈവരിക്കുന്നതിൽ പരാജയപ്പെടുന്ന അല്ലെങ്കിൽ അപര്യാപ്തമാകുന്ന സാഹചര്യത്തിലാണ് അതിൽ ഭേദഗതി അവശ്യമായി വരിക. എന്നാൽ ഒരു നിയമം അതിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ കൃത്യമായി നടപ്പാക്കുന്നതിന്റെ പേരിൽ ഭേദഗതി ചെയ്യപ്പെടുന്നത് ചരിത്രത്തിൽ ആദ്യമായിരിക്കും. തടസ്സമില്ലാതെ അഴിമതി നടത്താൻ സാധിക്കുന്ന ഒരു സംസ്ഥാനമാക്കി കേരളത്തെ മാറ്റുക എന്നാ മഹത്തായ ലക്ഷ്യമാണ് ഈ ഭേദഗതിയിലൂടെ പിണറായി സർക്കാർ കൈവരിച്ചിരിക്കുന്നത്.

ലോകായുക്തയെ നിർവീര്യമാക്കുന്ന ജനവിരുദ്ധ തീരുമാനം നടപ്പാക്കാൻ പിണറായി സർക്കാർ തിരഞ്ഞെടുത്ത ജനാധിപത്യ വിരുദ്ധമായ മാർഗം കൂടി പരിശോധിച്ചാൽ പിണറായി വിജയൻ ‘മുണ്ടുടുത്ത മോദിയാണ്’ എന്ന ശൈലി പരിഷ്കരിച്ച് നരേന്ദ്ര മോദി ‘പൈജാമായിട്ട പിണറായിയാണ് ‘ എന്നാക്കേണ്ട സമയമായി എന്നു വേണം കരുതാൻ.