അടിക്ക് തിരിച്ചടി, യമനിലെ അന്താരാഷ്ട്ര വിമാനത്താവളം ആക്രമിച്ച് ഇസ്രയേല്‍; മിസൈല്‍ ആക്രമണത്തിന് തിരിച്ചടിയായി സൈനിക നീക്കം; പ്രത്യാക്രമണം നടത്തുമെന്ന് ഹൂതികള്‍

യമനിലെ അന്താരാഷ്ട്ര വിമാനത്താവളം ആക്രമിച്ച് ഇസ്രയേല്‍. ഹൂതി വിമതരെ ലക്ഷ്യമിട്ടാണ് വിമാനത്താവളം ഐഡിഎഫ് ആക്രമിച്ചത്. തലസ്ഥാനമായ സന്‍ആയിലെ വിമാനത്താവളത്തിലാണ് ആക്രമണമുണ്ടായതെന്ന് ഹൂതികളുടെ സാറ്റലൈറ്റ് വാര്‍ത്ത ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

വിമാനത്താവളത്തില്‍നിന്നും സമീപത്തുനിന്നും ഒഴിഞ്ഞു പോകണമെന്ന് ഇസ്രായേല്‍ സൈനിക വക്താവ് അവിചയ് അദ്രെയ് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയായിരുന്നു ആക്രമണം. തെല്‍ അവീവിലെ പ്രധാന വിമാനത്താവളത്തിന് സമീപം ഹൂതികള്‍ കഴിഞ്ഞ ദിവസം നടത്തിയ മിസൈല്‍ ആക്രമണത്തിന് തിരിച്ചടിയായാണ് സൈനിക നീക്കം.

ഇസ്രയേല്‍ വിമാനത്താവളം ആക്രമിച്ച ഹൂതി വിമതര്‍ക്കെതിരെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നടപടികള്‍ പ്രഖ്യാപിച്ചിരുന്നു. ഹൂതി വിമതര്‍ നടത്തിയ മിസൈലാക്രമണത്തില്‍ വിമാനത്താവളം തകര്‍ന്നതിന് പിന്നാലെയാണ് അദേഹം നിലപാട് വ്യക്തമാക്കിയത്.

പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ച അദേഹം തിരിച്ചടി ഒന്നില്‍ ഒതുങ്ങില്ലെന്നും വ്യക്തമാക്കി. ഇറാന്റെ പിന്തുണയുള്ള വിമതര്‍ക്കെതിരെ ഇസ്രായേല്‍ മുമ്പും നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഭാവിയിലും നടപടിയെടുക്കുമെന്നും തങ്ങള്‍ക്കൊപ്പം അമേരിക്കയും ചേരുമെന്നും നെതന്യാഹു പറഞ്ഞു.

ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ പരാജയപ്പെടുത്തി കൊണ്ടാണ് യെമനില്‍നിന്ന് ഹൂതി വിമതര്‍ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈല്‍ ഇസ്രയേലിലെ സുരക്ഷാ പ്രധാന്യമുള്ള മേഖലയില്‍ പതിച്ചത്. ആക്രമത്തിന് പിന്നാലെ സൈനിക നേതൃത്വവുമായി ഫോണില്‍ ചര്‍ച്ച നടത്തിയ നെതന്യാഹു ഉന്നതതല യോഗവും വിളിച്ചിരുന്നു.

ഹൂതികള്‍ക്കുള്ള തിരിച്ചടി കനത്തതായിരിക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി കാറ്റ്സും മുന്നറിയിപ്പ് നല്‍കിയിരുന്നു. ‘ഞങ്ങളെ ആക്രമിക്കുന്നവരെ ഏഴ് മടങ്ങ് തിരിച്ചാക്രമിക്കും’ അദ്ദേഹം പറഞ്ഞു.

ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തിലേക്കുള്ള പ്രവേശന റോഡിനോട് ചേര്‍ന്നുള്ള പൂന്തോട്ടത്തിലാണ് മിസൈല്‍ പതിച്ചത്. വിമാനത്താവളത്തിന്റെ പാര്‍ക്കിങ് ഭാഗത്തിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഭാഗമാണിതെന്നാണ് വിവരം. ആക്രമണത്തില്‍ വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിമാനത്താവളം ഒരു മണിക്കൂറോളം അടച്ചിട്ടു.

എന്നാല്‍, ഇസ്രായേല്‍ ആക്രമണങ്ങള്‍ പിന്തിരിപ്പിക്കില്ലെന്നും ശക്തമായ തിരിച്ചടി നല്‍കുമെന്നും ഹൂതി മീഡിയ ഓഫിസ് മേധാവി നസ്‌റുദ്ദീന്‍ ആമിര്‍ പറഞ്ഞു.