സംസ്ഥാനത്തെ അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി ജനങ്ങളെ വെല്ലുവിളിക്കുകയാണ് സർക്കാർ എന്നും പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം ഇതാണോ എന്നും സതീശൻ പരിഹസിച്ചു.
തെരഞ്ഞടുപ്പിന് വേണ്ടി പെരും നുണയാണ് പിണറായി സർക്കാർ പറഞ്ഞതെന്നും അദേഹം ആരോപിച്ചു. അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. വൈദ്യുതി നിയന്ത്രണം തുടർന്നാൽ യുഡിഎഫ് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഴിമതി ലക്ഷ്യമിട്ട് സർക്കാരിലെയും വൈദ്യുതി ബോർഡിലെയും റെഗുലേറ്ററി കമ്മിഷനിലെയും ഉന്നതർ നടത്തിയ വഴിവിട്ട നീക്കങ്ങളാണ് വൈദ്യുതി പ്രതിസന്ധിയിലേക്ക് കേരളത്തെ എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് 465 മെഗാവാട്ട് വൈദ്യുതി യൂണിറ്റിന് ശരാശരി 4 രൂപ 29 പൈസയ്ക്ക് ദീർഘകാലത്തേക്ക് വൈദ്യുതി വാങ്ങാനുള്ള കരാർ ഒപ്പിട്ടിരുന്നു. ഈ കരാറാണ് അഴിമതി മാത്രം ലക്ഷ്യമിട്ട് പിണറായി സർക്കാർ റദ്ദാക്കിയതെന്നും കരാർ റദ്ദാക്കിയത്തിൽ സർക്കാരിനും കെഎസ്ഇബിയിലെ ഉന്നതർക്കും പങ്കുണ്ടെന്നും അദേഹം ആരോപിച്ചു.







