ഐ.പി.എസ് തലപ്പത്ത് അഴിച്ചുപണി; എ.ഡി.ജി.പി ട്രെയിനിംഗ് എന്ന പുതിയ പോസ്റ്റില്‍ യോഗേഷ്‌കുമാര്‍ ഗുപ്ത

.സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് അഴിച്ചുപണി. ബിവറേജ് കോര്‍പ്പറേഷന്‍ എംഡി സ്ഥാനത്ത് നിന്നും യോഗേഷ്‌കുമാര്‍ ഗുപ്തയെ പൊലീസ് ട്രയിനിംഗ് എഡിജിപിയായി സ്ഥലം മാറ്റി. എഡിജിപി ട്രയിനിംഗ് എന്നത് പുതിയ പോസ്റ്റ് രൂപീകരിക്കുകയായിരുന്നു. പകരം ബിവറേജ് കോര്‍പ്പറേഷന്‍ എംഡിസ്ഥനത്തേക്ക് എസ് ശ്യാം സുന്ദര്‍ ഐപിഎസിനെ നിയമിച്ചു ഉത്തരവായി.

കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ തിരിച്ചെത്തിയ രാഹുല്‍ ആര്‍.നായര്‍ കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്പിയാകും. ആന്റി ടെററിസ്റ്റ് ഫോഴ്സിന്റെ ചുമതലയുണ്ടായിരുന്ന ചൈത്ര തെരേസ ജോണിനെ റെയില്‍വേ എസ്പിയായും മാറ്റി. തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് എസ്പിയായി ഷൗക്കത്ത് അലിയെ നിയമിച്ചു. സന്തോഷ് കെ.വി മലപ്പുറം ക്രൈംബ്രാഞ്ച് എസ്പിയും കുര്യാക്കോസ് വി.യു ഇടുക്കി ക്രൈംബ്രാഞ്ച് എസ്പിയുമാകും.

ആര്‍ ആനന്ദ് പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് എഐജിയാകും. അമോസ് മാമന്‍ ടെലികോം എസ്പിയാകും. പി.എന്‍ രമേശ് കുമാറിന് സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് എറണാകുളത്തിന്റെയും സുനില്‍ ഐപിഎസിന് സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് കോഴിക്കോടിന്റെയും ചുമതല നല്‍കി.