കേരള പൊലീസിലെ 'കാവിപ്പട', ജയില്‍വകുപ്പിലെ ആര്‍എസ്എസ് അനുഭാവികളുടെ റിസോര്‍ട്ട് യോഗം ഗൗരവകരമെന്ന് ഇന്റലിജന്‍സ്, 18 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി ജയില്‍വകുപ്പ്; രാഷ്ട്രീയ ഒത്തുചേരല്‍ ചട്ടലംഘനം സ്ഥലംമാറ്റത്തില്‍ ഒതുക്കി?

കേരള പൊലീസിലെ ജയില്‍ വകുപ്പ് ഉദ്യോഗസ്ഥരില്‍ ആര്‍എസ്എസ് അനുഭാവികള്‍ റിസോര്‍ട്ടില്‍ ഒത്തുചേര്‍ന്ന സംഭവത്തിലെ ചട്ടംലംഘനം സ്ഥലംമാറ്റല്‍ നടപടിയില്‍ ഒതുക്കി ജയില്‍വകുപ്പ്. രാഷ്ട്രീയ അടിസ്ഥാനത്തില്‍ സംഘടിക്കരുതെന്ന സര്‍വ്വീസ് ചട്ടം ലംഘിച്ച് കോട്ടയം കുമരകത്തെ റിസോര്‍ട്ടില്‍ ആര്‍എസ്എസ് അനുഭാവികളായ ഉദ്യോഗസ്ഥര്‍ രഹസ്യയോഗം ചേര്‍ന്ന സംഭവത്തിലാണ് അച്ചടക്ക നടപടി 18 ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റല്‍ നടപടിയില്‍ അവസാനിച്ചത്. ജയില്‍ ഉദ്യോഗസ്ഥരുടെ യോഗം ഗൗരവത്തോടെ കാണേണ്ട കാര്യമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരിക്കെയാണ് നാമമാത്ര നടപടിയില്‍ വിഷയം കേരള പൊലീസ് ഒതുക്കിയത്.

പാര്‍ട്ടി അടിസ്ഥാനത്തിലല്ല ഒത്തുചേരലെന്നാണ് ജയില്‍ വകുപ്പിന്റെ നിലപാട്. സംസ്ഥാനത്തെ ജയിലുകളിലെ ആര്‍എസ്എസ് അനുഭാവികളായ ഉദ്യോഗസ്ഥരുടെ രഹസ്യയോഗം കോട്ടയത്തെ കുമരകത്തെ റിസോര്‍ട്ടില്‍ നടന്നത് ചെറിയ കാര്യമായി കണക്കാക്കാനാകില്ല. ഉദ്യോഗസ്ഥരെയും തടവുകാരെയും രാഷ്ട്രീയമായി സംഘടിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ജയില്‍വകുപ്പിലെ ആര്‍എസ്എസ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നതെന്നും ജനുവരി 17നു രാത്രിയിലാണു 13 ഡപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍മാരും 5 അസി.പ്രിസണ്‍ ഓഫിസര്‍മാരും യോഗം ചേര്‍ന്നതെന്നതുമുള്ള വിവരം പുറത്തുവന്നിരുന്നു.

യോഗത്തെക്കുറിച്ചു പൊലീസ് രഹസ്യാന്വേഷണ വിഭാഗം സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തിരുവനന്തപുരം, വിയ്യൂര്‍, കണ്ണൂര്‍, തവനൂര്‍ സെന്‍ട്രല്‍ ജയിലുകളിലെയും തിരുവനന്തപുരം ജില്ലാ ജയില്‍, സ്‌പെഷല്‍ സബ് ജയില്‍, വിയ്യൂര്‍ അതീവസുരക്ഷാ ജയില്‍, പാലാ സബ് ജയില്‍, എറണാകുളം ബോസ്റ്റല്‍ സ്‌കൂള്‍ എന്നിവിടങ്ങളിലെയും ഉദ്യോഗസ്ഥരാണു പങ്കെടുത്തത്. എന്നാല്‍ ഇന്റലിജന്‍സ് വിഭാഗം രാഷ്ട്രീയ ഒത്തുചേരല്‍ ഗംരവമായി കാണേണ്ട കാര്യമെന്ന് സൂചിപ്പിച്ചിട്ടും വിശദമായ അന്വേഷണം നടത്താതെ വലിയ അച്ചടക്ക നടപടികള്‍ക്ക് നില്‍ക്കാതെ സ്ഥലംമാറ്റത്തില്‍ നടപടി ഒതുക്കിയെന്ന വിമര്‍ശനം ഉയരുന്നുണ്ട്. ഭരണപരമായ സൗകര്യത്തിന് എന്ന് ചൂണ്ടിക്കാണിച്ചാണ് ആര്‍എസ്എസ് അനുഭാവ യോഗത്തില്‍ പങ്കെടുത്ത 18 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയതെന്നാണ് പുറത്തുവരുന്ന വിവരം.

‘ഒരേ മനസ്സുള്ള ഞങ്ങളുടെ കൂട്ടായ്മയ്ക്കു കോട്ടയത്തു തുടക്കമായിരിക്കുന്നു. ഇനി വളര്‍ന്നുകൊണ്ടിരിക്കും’ എന്ന അടിക്കുറിപ്പോടെ ചിലര്‍ ചിത്രം സ്റ്റാറ്റസ് ആക്കിയതോടെയാണു രഹസ്യാന്വേഷണ വിഭാഗത്തിന് കൂടുതല്‍ വിവരം കിട്ടിയത്. ഒത്തുചേരലിനെതിരെ ജയില്‍മേധാവിക്ക് പരാതികള്‍ ലഭിക്കുകയും ചെയ്തു. എന്നാല്‍ വിഷയത്തില്‍ തുടരന്വേഷണത്തിന്റെ ആവശ്യമില്ലെന്നും പാര്‍ട്ടിപരമായിരുന്നില്ല ഒത്തുചേരല്ലെന്നും വിശദീകരിച്ച് ജയില്‍വകുപ്പ് വിഷയം ഒതുക്കി.

Read more

കേരള പൊലീസിലെ ആര്‍എസ്എസ് വല്‍ക്കരണം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വലിയ ചോദ്യങ്ങളുയര്‍ത്തിയിരുന്നു. പ്രതിപക്ഷം മാത്രമല്ല ഭരണപക്ഷത്തിലെ ഘടകകക്ഷികളും പൊലീസ് സേനയിലെ ആര്‍എസ്എസ് ആഭിമുഖ്യം പലകുറി ചോദ്യചെയ്തതാണ്. ഇടത് സര്‍ക്കാരിന്റെ ഭരണകാലയളവില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ളത്. പലകുറി സേനയിലെ കാവിവല്‍ക്കരണം പ്രതിപക്ഷം അടക്കം മുഖ്യമന്ത്രിയെ വിമര്‍ശിക്കാന്‍ രാഷ്ട്രീയമായും ചൂണ്ടിക്കാണിച്ചതുമാണ്. വിഷയത്തില്‍ ബിജെപി തലപ്പത്ത് നിന്ന് ഇടപെടല്‍ ഉണ്ടായെന്ന ആക്ഷേപവും ഇപ്പോള്‍ ഉയര്‍ന്നുവരുന്നുണ്ട്. പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആദ്യം തിരുവനന്തപുരം സോണില്‍നിന്നു കണ്ണൂര്‍ സോണിലേക്കു സ്ഥലം മാറ്റിയവരെ ബിജെപി നേതൃത്വത്തിന്റെ ഇടപെടലുണ്ടായതോടെ സൗകര്യപ്രദമായ പോസ്റ്റിങ് നല്‍കിയെന്ന ആരോപണവും ഉയരുന്നുണ്ട്.