കോടിയേരിക്ക് എതിരെ അധിക്ഷേപം; മുല്ലപ്പള്ളി രാമചന്ദ്രന്റെ മുന്‍ ഗണ്‍മാനെതിരെ ഡിജിപിക്ക് പരാതി

സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ട് വാട്‌സ്ആപ്പില്‍ അധിക്ഷേപ പോസ്റ്റും അടിക്കുറിപ്പും പങ്കുവെച്ചതിന് മുല്ലപ്പള്ളി രാമചന്ദ്രന്റെ മുന്‍ ഗണ്‍ മാന്‍ ഉറൂബിനെതിരെ ഡിജിപിക്ക് പരാതി. പൊലീസ് ഉദ്യോഗസ്ഥനായ ഉറൂബ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ കോടിയേരി ബാലകൃഷ്ണനെ കൊലപാതകി എന്ന് അധിക്ഷേപിച്ചാണ് അധിക്ഷേപകരമായ കുറിപ്പിട്ടത്. സിപിഎം ആനകോട് ബ്രാഞ്ച് സെക്രട്ടറിയാണ് ഉറൂബിനെതിരെ പരാതി നല്‍കിയത്.

അര്‍ബുദരോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍വെച്ച് ശനിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കോടിയേരിയുടെ ഭാര്യ വിനോദിനി, മക്കളായ ബിനോയ്, ബിനീഷ് എന്നിവരും മരണസമയം ആശുപത്രിയിലുണ്ടായിരുന്നു.

Read more

കോടിയേരിയുടെ മൃതദേഹം ഇന്ന് 11 മണിക്ക് മട്ടന്നൂരില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിക്കും. സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് മൂന്നിന് തലശേരിയില്‍ നടക്കും. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നു മുതല്‍ തലശ്ശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും.

 മൂന്ന് തവണ സംസ്ഥാന സെക്രട്ടറിയായി സിപിഎമ്മിനെ കോടിയേരി നയിച്ചു. അഞ്ചുതവണ തലശ്ശേരിയില്‍ നിന്ന് എംഎല്‍എയായി. പിണറായി വിജയന്‍കഴിഞ്ഞാല്‍ കണ്ണൂരില്‍ നിന്നുള്ള ഏറ്റവും  പ്രമുഖനായ നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. 2006 -2001 കാലത്ത് സംസ്ഥാന ആഭ്യന്തര – ടൂറിസം മന്ത്രിയായിരുന്നു.