പരിചയമില്ലാത്ത ഡ്രൈവര്‍മാരെയാണ് നിയോഗിച്ചത്; കെ- സ്വിഫ്റ്റ് അപകടങ്ങളില്‍ അന്വേഷണം വേണമെന്ന് സി.ഐ.ടി.യു

സംസ്ഥാനത്ത് കെ സ്വിഫ്റ്റ് സര്‍വീസ് ആരംഭിച്ചയുടന്‍ തന്നെ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ മാനേജ്‌മെന്റിനെതിരെ സിഐടിയു. അപകടങ്ങളുടെ ഉത്തരവാദിത്വം മാനേജ്‌മെന്റിനാണ്. പരിചയമില്ലാത്ത ഡ്രൈവര്‍മാരെ ബസോടിക്കാന്‍ ഏല്‍പ്പിച്ചതാണ് അപകടങ്ങള്‍ക്ക് കാരണമെന്നും കെ.എസ്.ആര്‍.ടി.ഇയുടെ വര്‍ക്കിംഗ് പ്രസിഡന്റ് സി.കെ. ഹരികൃഷ്ണന്‍ പറഞ്ഞു.

കെഎസ്ആര്‍ടിസിയില്‍ മികച്ച ഡ്രൈവര്‍മാരുണ്ട്. എന്നാല്‍ അവരെ എടുത്തില്ല. അപകട വാര്‍ത്തകള്‍ ശുഭകരമല്ല. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാനേജ്‌മെന്റിന് പിടിവാശിയാണ്. കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധിയുടെ പാപഭാരം ജീവനക്കാരുടെ തലയില്‍ വെക്കണ്ടെന്നും ഈ മാസം 19ന് ചീഫ് ഓഫീസ് ധര്‍ണ നടത്തുമെന്നും ഹരികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം താമരശേരി ചുരത്തിലെ എട്ടാം വളവിലെ ഭിത്തിയില്‍ കെ സ്വിഫ്റ്റ് വീണ്ടുമിടിച്ചു. സുല്‍ത്താന്‍ ബത്തേരി-തിരുവനന്തപുരം ഡീലക്സ് ഏയര്‍ ബസാണ് ഇടിച്ചത്. ചുരത്തിലെ ആറാം വളവില്‍ ഇന്നലെ തിരുവനന്തപുരം – മാനന്തവാടി കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസും അപകടത്തില്‍പ്പെട്ടിരുന്നു.

തൃശൂര്‍ കുന്നംകുളത്ത് തമിഴ്നാട് സ്വദേശി പരസ്വാമി അപകടത്തില്‍ മരിച്ച സംഭവത്തില്‍ പിക്ക്പ്പ് വാന്‍ ഡ്രൈവര്‍ സൈനുദ്ദീനൊപ്പം കെ സ്വിഫ്റ്റ് ബസ് ഡ്രൈവറെയും അറസ്റ്റ് ചെയ്തിരുന്നു. മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. അപകടകരമായി വാഹനം ഓടിച്ചതിനും ഇവര്‍ക്കെതിരെ കേസെടുത്തത്.

കുന്നംകുളത്ത് ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. റോഡുമുറിച്ച് കടക്കുന്നതിനിടെ കാല്‍നടയാത്രക്കാരനെ് പിക്കപ്പ് വാന്‍ ഇടിച്ചിടുകയായിരുന്നു. വാന്‍ ഇടിച്ച് താഴെ വീണ പരസ്വാമിയുടെ കാലില്‍കൂടി കെഎസ്ആര്‍ടിസി സ്വിഫ്റ്റും കയറി ഇറങ്ങിയിരുന്നു.