രോഗി മരിച്ച സംഭവം; വൃക്കയെത്താന്‍ വൈകിയതല്ല മരണകാരണമെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വൃക്ക മാറ്റിവെച്ച രോഗി മരിച്ച സംഭവത്തില്‍ വകുപ്പ് മേധാവികള്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്. നെഫ്രോളജി, യൂറോളജി വകുപ്പ് മേധാവികള്‍ക്ക് വീഴ്ച സംഭവിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നെഫ്രോളജി വകുപ്പ് മേധാവി ചുമതലകള്‍ കൃത്യമായി നിര്‍വഹിച്ചില്ല.

ശസ്ത്രക്രിയയ്ക്കുള്ള നിര്‍ദ്ദേശം നല്‍കുന്നതില്‍ ഉള്‍പ്പെടെ വീഴ്ച സംഭവിച്ചെന്നും വൃക്കയെത്താന്‍ വൈകിയതല്ല രോഗിയുടെ മരണത്തിന് കാരണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതേ തുടര്‍ന്ന് നടപടിക്കും ശിപാര്‍ശ ചെയ്തിട്ടുണ്ട്. വീഴ്ച വരുത്തിയവർക്കെതിരെ അച്ചടക്ക നടപടിയ്ക്ക് ശുപാർശ ചെയ്യുന്ന റിപ്പോർട്ട് അഡീഷണൽ ചീഫ് സെക്രട്ടറി ആരോഗ്യവകുപ്പിന് കൈമാറി.

രോഗി മരിച്ച സംഭവത്തിൽ വീഴ്ച ആശുപത്രിയ്ക്ക് തന്നെയാണെന്ന് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി. ഈ റിപ്പോർട്ടാണ് ആരോഗ്യവകുപ്പിന് നൽകിയിരിക്കുന്നത്. വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് കാരണക്കോണം സ്വദേശി സുരേഷ് ആണ് മരിച്ചത്.

എറണാകുളം രാജഗിരി ആശുപത്രിയില്‍ മരിച്ച തൃശൂര്‍ പുതുക്കാട് സ്വദേശി ജിജിത്തിന്റെ ഒരു വൃക്കയാണ് തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുവന്നത്. ശസ്ത്രക്രിയ നടത്തിയെങ്കിലും രോഗി മരിക്കുകയായിരുന്നു. ശസ്ത്രക്രിയ വൈകിയതാണ് മരണത്തിന് കാരണമെന്നായിരുന്നു ആരോപണം ഉയര്‍ന്നത്. എന്നാല്‍ ശസ്ത്രക്രിയയെ തുടര്‍ന്നുള്ള സങ്കീര്‍ണതയാണ് മരണത്തിന് കാരണം. ആശുപത്രിയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നുമായിരുന്നു ഡോക്ടര്‍മാരുടെ പ്രതികരണം.