പാണ്ടിക്കാട് യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവം; മരണകാരണം വ്യക്തമാക്കി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

മലപ്പുറം പാണ്ടിക്കാട്ട് യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ മരണകാരണം വ്യക്തമാക്കി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പന്തല്ലൂര്‍ കടമ്പോട് ആലുങ്ങല്‍ വീട്ടില്‍ മൊയ്തീന്‍കുട്ടി ആണ് കുഴഞ്ഞുവീണ് മരിച്ചത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് മരണകാരണം വ്യക്തമായത്. പോസ്റ്റുമോര്‍ട്ടം പ്രകാരം ഹൃദയാഘാതമാണ് മരണകാരണം.

പ്രദേശത്തെ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നാട്ടുകാര്‍ തമ്മിലുണ്ടായ അടിപിടിയെ തുടര്‍ന്ന് പാണ്ടിക്കാട് പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതായിരുന്നു മൊയ്തീന്‍കുട്ടിയെ. മരണം പൊലീസ് മര്‍ദ്ദനം മൂലമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് പാണ്ടിക്കാട് പൊലീസ് സ്റ്റേഷനിലെ ആന്റ്‌സ് വിന്‍സണ്‍, ടിപി ഷംസീര്‍ എന്നിവരെ പൊലീസ് മേധാവി സസ്‌പെന്റ് ചെയ്തിരുന്നു.

മൊയ്തീന്റെ ശരീരത്തില്‍ മര്‍ദ്ദനത്തിന്റെ പാടുകളും പരിക്കുകളും ഇല്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മൊയ്തീന്‍കുട്ടി ഉള്‍പ്പെടെ ഏഴ് പേരെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. തിങ്കളാഴ്ച വൈകുന്നേരം 4ന് ആയിരുന്നു മൊയ്തീന്‍കുട്ടി സ്റ്റേഷനില്‍ ഹാജരായത്. അഞ്ച് മണിയോടെ കുഴഞ്ഞുവീണ മൊയ്തീന്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.