കേരളത്തില്‍ അയ്യായിരം ഹെക്ടറിലേറെ വനഭൂമി കൈയേറ്റക്കാരുടെ പക്കല്‍; ഏറ്റവും കൂടുതല്‍ കൈയേറ്റം മൂന്നാര്‍ ഡിവിഷനില്‍

കേരളത്തില്‍ അയ്യായിരം ഹെക്ടറിലേറെ വനഭൂമി ഇപ്പോഴും കൈയേറ്റക്കാരുടെ പക്കലെന്ന് വനംവകുപ്പ് റിപ്പോര്‍ട്ട്. നിലവിലെ കേരളത്തിന്റെ വനവിസ്തൃതി 11521.814 ചതുരശ്ര കിലോമീറ്ററാണ്. 5024.535 ഹെക്ടര്‍ വനഭൂമിയാണ് നിലവില്‍ കയ്യേറ്റക്കാരുടെ കൈവശമുള്ളത്. വനംവകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ കൈയേറ്റങ്ങള്‍.

കോട്ടയം ഇടുക്കി എറണാകുളം ഹൈറേഞ്ച് സര്‍ക്കിളില്‍ 1998.0296 ഹെക്ടര്‍ വനഭൂമി കയ്യേറ്റക്കാരുടെ പക്കലാണ്. മൂന്ന് ജില്ലകളിലെ ഹൈറേഞ്ച് സര്‍ക്കിളില്‍ ഏറ്റവും കൂടുതല്‍ കയ്യേറ്റം രേഖപ്പെടുത്തിയിരിക്കുന്നത് മൂന്നാര്‍ ഡിവിഷനിലാണ്. 1099.6538 ഹെക്ടര്‍ വനഭൂമിയാണ് മൂന്നാര്‍ ഡിവിഷനില്‍ മാത്രം കയ്യേറിയിട്ടുള്ളത്.

മലപ്പുറം-പാലക്കാട് ഈസ്റ്റേണ്‍ സര്‍ക്കിളിലായി 1599.6067 ഹെക്ടര്‍ വനഭൂമി ഇപ്പോഴും കയ്യേറ്റക്കാരുടെ പക്കലുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഉള്‍പ്പെട്ട സതേണ്‍ സര്‍ക്കിളില്‍ 14.60222 ഹെക്ടര്‍ വനഭൂമിയും കയ്യേറ്റക്കാരില്‍ നിന്ന് പിടിച്ചെടുക്കാനായിട്ടില്ല. കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകള്‍ ഉള്‍പ്പെട്ട നോര്‍ത്തേണ്‍ സര്‍ക്കിളില്‍ 1085.6648 ഹെക്ടര്‍ വനഭൂമിയിലാണ് കയ്യേറ്റം.

വനംവകുപ്പിന്റെ 2021-2022ലെ വാര്‍ഷിക ഭരണ റിപ്പോര്‍ട്ടിലാണ് കയ്യേറ്റങ്ങളെ കുറിച്ച് വ്യക്തമായ കണക്കുകളുള്ളത്. വനഭൂമി കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാത്തതും ജണ്ട കെട്ടി തിരിക്കാത്തതുമാണ് കയ്യേറ്റങ്ങള്‍ തുടരാനുള്ള കാരണം. 2022-23 ലെ വാര്‍ഷിക റിപ്പോര്‍ട്ട് ഇനിയും വനംവകുപ്പ് പ്രസിദ്ധീകരിച്ചിട്ടില്ല.