ഈന്തപ്പഴ ഇറക്കുമതി; കസ്റ്റംസിനോട് വിവരങ്ങള്‍ തേടി സംസ്ഥാന സര്‍ക്കാര്‍

ആരോപണവിധേയമായ ഈന്തപ്പഴം ഇറക്കുമതിയിൽ കസ്റ്റംസിനോട് വിശദാംശങ്ങള്‍ തേടി സംസ്ഥാന സര്‍ക്കാര്‍ കസ്റ്റംസിന് കത്ത് നല്‍കി. ഈന്തപ്പഴം ഇറക്കുമതിയിൽ ഡ്യൂട്ടി അടക്കാൻ ആര്‍ക്കാണ് ബാദ്ധ്യത, എത്ര പേർക്ക് ഇതുവരെ സമൻസ് അയച്ചു തുടങ്ങിയ വിവരങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ കസ്റ്റംസിനോട് വിവരാവകാശ നിയമപ്രകാരം ആരാഞ്ഞത്.

ഈന്തപ്പഴ ഇറക്കുമതിയുമായി ബന്ധപ്പെട്ട് എത്രപേര്‍ക്ക് സമന്‍സ് അയച്ചു. ഇറക്കുമതി ചെയ്ത വസ്തുക്കളുമായി ബന്ധപ്പെട്ട് കസ്റ്റംസ് എന്ത് നടപടിയാണ് സ്വീകരിച്ചത്. തുടങ്ങിയ ആറ് ചോദ്യങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. അഡീഷണല്‍ സ്‌റ്റേറ്റ് പ്രോട്ടോകോൾ ഓഫീസര്‍ ആണ് വിവരങ്ങൾ ആവശ്യപ്പെട്ടത്. സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥൻ കേന്ദ്ര ഏജൻസിയോട് വിവരങ്ങൾ ചോദിക്കുന്നത് അസാധാരണമായ നടപടിയാണ് .

യുഎഇ കോൺസുലേറ്റ് വഴിയുള്ള ഈന്തപ്പഴ ഇറക്കുമതിയിൽ ചട്ടലംഘനം നടന്നതായുള്ള സംശയത്തെ തുടർന്ന് മന്ത്രി കെ.ടി. ജലീലിനേയും പ്രോട്ടോക്കോള്‍ ഓഫീസറേയുമടക്കം കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇറക്കുമതി ചെയ്ത ഈന്തപ്പഴം അനുവദനീയമല്ലാത്ത കാര്യങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അതിന് ഡ്യൂട്ടി അടക്കാന്‍ ബാദ്ധ്യസ്ഥനായ ഇറക്കുമതിക്കാരന്‍ ആരാണെന്നും സര്‍ക്കാര്‍ കസ്റ്റംസിനോട് ആരാഞ്ഞു.

കസ്റ്റംസ് സമന്‍സയച്ചവരുടെ പൂര്‍ണ വിവരങ്ങളാണ് സര്‍ക്കാര്‍ തേടിയിട്ടുള്ളത്. അവര്‍ക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോയെന്നും ചോദിച്ചിട്ടുണ്ട്. ഈ മാസം 28-നാണ് തിരുവനന്തപുരം കസ്റ്റംസ് ഓഫീസില്‍ അഡീഷണല്‍ പ്രോട്ടോക്കോള്‍ ഓഫീസര്‍ രാജീവന്‍ കത്ത് നല്‍കിയിട്ടുള്ളത്.