സംഘി ഡ്രാക്കുളകളെ നിലയ്ക്ക് നി‍ർത്താൻ കഴിയുന്നില്ലെങ്കിൽ രാജിവെച്ച്‌ പുറത്ത്‌ പോകു സർക്കാരെ: പോരാളി ഷാജി

സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ സർക്കാരിനെതിരെ വിമർശനവുമായി ഫെയ്‌സ്ബുക്ക് പേജ് ആയ ‘പോരാളി ഷാജി. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം സി.പി.എം പ്രവർത്തകർ ആവർത്തിച്ച് കൊല്ലപ്പെടുന്നതിനെതിരായാണ് വിമർശനം. സിപിഎമ്മിനെ സ്ഥിരമായി ന്യായീകരിച്ച് പോസ്റ്റുകൾ എഴുതുന്ന ഫെയ്‌സ്ബുക്ക് പേജാണ് പോരാളി ഷാജി.

“ഭരണം ഉണ്ടായിട്ടും ഈ കൊലകൾക്ക്‌ പ്രകോപനം സ്യഷ്ടിക്കുന്ന സംഘി ഡ്രാക്കുളകളെ നിലയ്ക്ക് നി‍ർത്താൻ കഴിയുന്നില്ലെങ്കിൽ രാജിവെച്ച്‌ പുറത്ത്‌ പോകു സർക്കാരെ.” എന്നാണ് പോരളി ഷാജിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. നജീബ് കാന്തപുരം എംഎൽഎയും ഈ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

അതേസമയം കണ്ണൂര്‍ തലശ്ശേരിയില്‍ സി.പി.എം പ്രവര്‍ത്തകനായ ഹരിദാസനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ ഏഴ്‌ പേരെ കസ്റ്റഡിയില്‍ എടുത്തു. വിവാദ പ്രസംഗം നടത്തിയ ബിജെപി കൗണ്‍സിലര്‍ ലിജീഷിനെയും കസ്റ്റഡിയില്‍ എടുക്കും.

രാഷ്ട്രീയ കൊലപാതകമാണോ അല്ലയോ എന്ന് കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല എന്ന് കണ്ണൂര്‍ ജില്ലാ കമ്മീഷ്ണര്‍ ആര്‍ ഇളങ്കോ പറഞ്ഞു. കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആറ് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുക.