എനിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പറയും, നിങ്ങള്‍ക്ക് വേണ്ടത് പറയിക്കാമെന്ന് കരുതേണ്ട: മുഖ്യമന്ത്രി

നിങ്ങള്‍ക്ക് വേണ്ടത് പറയിക്കാമെന്ന് കരുതേണ്ടെന്ന് മാധ്യമങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇ.പി വിവാദം, സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് ക്ലീന്‍ ചിറ്റ് തുടങ്ങിയ ചോദ്യങ്ങള്‍ക്കായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. തനിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പറയുമെന്നും നിങ്ങള്‍ക്ക് വേണ്ടത് പറയിക്കാമെന്ന് കരുതേണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാണിച്ച് സിജെഎം കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പരാതിയില്‍ തെളിവില്ലെന്ന് കാണിച്ചാണ് സിജെഎം കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് നല്‍കിയത്. പരാതിക്കാരിയുടെ മൊഴികളില്‍ വൈരുധ്യമെന്നും റിപ്പോര്‍ട്ട്.

അതേസമയം, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കും. ഇതിനായി ജയരാജന്‍ വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തും. കണ്ണൂരിലെ റിസോര്‍ട്ട് വിവാദത്തില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് ജയരാജന്‍ മറുപടി നല്‍കുമെന്നാണ് അറിയുന്നത്.

സെക്രട്ടറിയറ്റില്‍ പങ്കെടുക്കുമെന്ന സൂചന ഇ.പി ജയരാജനും നല്‍കി കഴിഞ്ഞു. തിരുവനന്തപുരത്ത് പോകുന്നതില്‍ എന്താണ് പ്രശ്‌നം, താന്‍ കേരളം മുഴുവന്‍ യാത്ര ചെയ്യുന്ന ആളാണെന്നായിരുന്നു ജയരാജന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചത്.