തിരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ മൂഡില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. കെ മുരളീധരൻ മത്സരിക്കണമെന്നാവശ്യപ്പെട്ട് തിരുവമ്പാടിയിലും കായംകുളത്തും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് കെ മുരളീധരന്റെ പ്രതികരണം. എല്ലായിടത്തുനിന്നും വിളികൾ വരുന്നുണ്ടെന്നു പറഞ്ഞ മുരളീധരൻ ഇത് സ്നേഹം കൊണ്ടാണോ നശിപ്പിക്കാനാണോ എന്നറിയില്ലെന്നും കൂട്ടിച്ചേർത്തിച്ചു.
ഇത്തവണ മത്സരിക്കാൻ മൂടില്ലെന്നും എല്ലാം പാർട്ടി തീരുമാനിക്കുമെന്നുമാണ് കെ മുരളീധരന്റെ നിലപാട്. എല്ലാ തിരഞ്ഞെടുപ്പിലും മത്സരിക്കുന്നത് ശരിയല്ല, അതുകൊണ്ട് ഇത്തവണ ഒന്ന് മാറി നില്‍ക്കാമെന്ന് കരുതിയതാണെന്നും മറ്റുകാര്യങ്ങള്‍ പാര്‍ട്ടി തീരുമാനിച്ചോട്ടെയെന്നും മുരളീധരന്‍ പറഞ്ഞു. ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം പോലുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാമല്ലോയെന്നും കെ മുരളീധരൻ പറഞ്ഞു.
ആകെ ഒരു തവണ മാത്രം കോണ്‍ഗ്രസ് ജയിച്ച ചടയമംഗലത്ത് പോലും തന്റെ പേരില്‍ പോസ്റ്ററുകള്‍ ഉണ്ടെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു. പയ്യന്നൂരും കല്യാശേരിയും മാത്രമില്ല. മറ്റെല്ലായിടത്തും ഇത്തരം പോസ്റ്ററുകള്‍ ഉണ്ട്. അത് സ്‌നേഹമാണോ നിഗ്രഹമാണോ എന്നറിഞ്ഞുകൂട. ഏതായാലും താൻ ഇതൊന്നും അറിയുന്നില്ലെന്നും തനിക്ക് ഇതിലൊന്നും പങ്കുമില്ലെന്നും കെ മുരളീധരൻ വ്യക്തമാക്കി.







