'വിക്കറ്റ് എണ്ണുന്ന ഒരു കൂട്ടുകാരന്‍ എനിക്ക് ഉണ്ടായിരുന്നു, ഇപ്പോള്‍ എവിടെയാണോ എന്തോ'; ട്രോളുമായി പി.വി അന്‍വര്‍

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചതില്‍ പരിഹാസവുമായി നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍. കഴിഞ്ഞ സഭയില്‍ വിക്കറ്റ് എണ്ണുന്ന ഒരു കൂട്ടുകാരന്‍ തനിക്കുണ്ടായിരുന്നെന്നും അവനിപ്പോള്‍ എവിടെയാണോ എന്തോ എന്നുമാണ് അന്‍വര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. വിക്കറ്റ് വിളിക്കുന്ന അമ്പയറുടെ ചിത്രത്തോടൊപ്പമാണ് അന്‍വറിന്റെ പോസ്റ്റ്.

‘കഴിഞ്ഞ സഭയില്‍ വിക്കറ്റ് എണ്ണുന്ന ഒരു കൂട്ടുകാരന്‍ ഉണ്ടായിരുന്നു എനിക്ക്.. അവനിപ്പോള്‍ എവിടെയാണോ എന്തോ! വിക്കറ്റ് എണ്ണി..എണ്ണി നടുവൊടിയുന്നുണ്ട് പാവത്തിന്റെ.’ എന്നാണ് അന്‍വര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ഗുലാം നബി ആസാദിന് പിന്നാലെ ജമ്മുകാശ്മീര്‍ കോണ്‍ഗ്രസില്‍ വ്യാപക രാജി. മുന്‍ എംഎല്‍എമാര്‍ ഉള്‍പ്പടെ നിരവധിപേര്‍ പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഉള്‍പ്പടെ എല്ലാ സ്ഥാനമാനങ്ങളില്‍നിന്നും ഗുലാം നബി ആസാദ് രാജിവെച്ചു. സോണിയ ഗാന്ധിക്ക് അദ്ദേഹം രാജിക്കത്ത് കൈമാറി. രാജിക്കത്തില്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ രാജി ദൗര്‍ഭാഗ്യകരമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ബിജെപിക്കെതിരെ പോരാടാന്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നില്‍ക്കുന്ന സമയത്താണ് രാജി. വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളില്‍ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും പ്രതിഷേധം ശക്തമാക്കുമ്പോള്‍ ഉണ്ടയിരിക്കുന്ന രാജി ദുഃഖകരവും ദൗര്‍ഭാഗ്യകരവുമാണെന്നും ജയറാം രമേശും, അജയ് മാക്കനും ചേര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ നേതാക്കള്‍ തയ്യാറായില്ല.