'അമ്മ അടിക്കാറുണ്ടായിരുന്നു'; മാതാപിതാക്കളുടെ കൂടെ പോകാൻ താത്പര്യമില്ലെന്ന് കഴക്കൂട്ടത്ത് നിന്ന് വീടുവിട്ടിറങ്ങിയ പെൺകുട്ടി

കഴക്കൂട്ടത്ത് നിന്ന് കാണാതായ പതിമൂന്നുകാരി മാതാപിതാക്കളുടെ കൂടെ പോകാൻ താത്പര്യം കാണിക്കുന്നില്ലെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി. കുട്ടിയെ വിശദമായി കേട്ടുവെന്നും കൗൺസിലിങ്ങിനു ശേഷം മാതാപിതാക്കളുടെ കൂടെ വിടണമോ എന്ന് തീരുമാനിക്കുമെന്നും കുട്ടിയുടെ പൂർണ്ണ സംരക്ഷണം സിഡബ്ല്യുസി ഏറ്റെടുക്കുമെന്നും ചെയർപേഴ്സൺ ഷാനിബാ ബിഗം പറഞ്ഞു.

അമ്മ കുട്ടിയെ അടിക്കാറുണ്ടായിരുന്നു. കുട്ടിയെ കൊണ്ട് വീട്ടുജോലി ചെയ്യിപ്പിക്കുമായിരുന്നുവെന്നും കുട്ടി പറഞ്ഞു. ഇതിൽ മനംനൊന്താണ് വീട് വിട്ടിറങ്ങിയതെന്നും വീട്ടുകാരുടെ കൂടെ പോകണ്ട എന്ന നിലപാടിലാണ് കുട്ടിയുള്ളതെന്നും സിഡബ്ല്യുസി അറിയിച്ചു. ഇക്കാര്യം മാതാപിതാക്കളെ അറിയിച്ചിട്ടുണ്ട്. കുട്ടിയെ കൗൺസിലിങ് സെന്ററിലേക്ക് മാറ്റും. കൗൺസിലിങ്ങിന് ശേഷം മാതാപിതാക്കളുടെ കൂടെ വിടണോയെന്ന് തീരുമാനിക്കുമെന്നും സിഡബ്ല്യുസി അറിയിച്ചു.

കഴക്കൂട്ടത്ത് താമസിക്കുന്ന അസം സ്വദേശി അൻവർ ഹുസൈന്റെ മകൾ തസ്മിദ് തംസത്തെ ചൊവ്വാഴ്ച രാവിലെയാണ് കാണാതാകുന്നത്. സഹോദരിമാരുമായി വഴക്കിട്ടതിന് മാതാവ് ശകാരിച്ചിരുന്നു. പിന്നാലെ കുട്ടി വീട് വിട്ടിറങ്ങുകയായിരുന്നു. വിവിധ ഇടങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് വിശാഖപട്ടണത്ത് വെച്ച് കുട്ടിയെ കണ്ടെത്തിയത്.

Read more