ഞാന്‍ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകയാണ്, പാര്‍ട്ടി ഏല്‍പ്പിച്ച ജോലി ചെയ്യും; ഷാനിമോള്‍ക്ക് മറുപടിയുമായി ജെബി മേത്തര്‍

കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതിയില്‍ രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് നേതൃത്വത്തെ പരിഹസിച്ച ഷാനിമോള്‍ ഉസ്മാന് മറുപടിയുമായി ജെബി മേത്തര്‍ എംപി. താന്‍ അച്ചടക്കമുള്ള ഒരു എളിയ രാഷ്ട്രീയ പ്രവര്‍ത്തകയാണ്. എല്ലാ നേതാക്കളെയും ബഹുമാനിക്കുന്നു. പാര്‍ട്ടിയിലെ നേതാക്കള്‍ ചേര്‍ന്നാണ് രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്. പാര്‍ട്ടി ഏല്‍പ്പിച്ച ജോലി ചെയ്യുമെന്നും ജെബി മേത്തര്‍ പറഞ്ഞു.

സമിതിയിലെ ചര്‍ച്ചകളില്‍ പങ്കെടുത്തിട്ടില്ല. അതിനാല്‍ അവിടെ നടന്ന കാര്യങ്ങളെ കുറിച്ച് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജെ ബി മേത്തര്‍ക്ക് രാജ്യസഭാ സീറ്റ് നല്‍കിയത് വിപ്ലവകരമായ തീരുമാനമാണ്. വര്‍ഷങ്ങളായി പൊതുരംഗത്ത് നില്‍ക്കുന്ന സാധാരണക്കാരിയെയാണ് നേതൃത്വം പരിഗണിച്ചത് എന്നുമാണ് കഴിഞ്ഞ ദിവസം നടന്ന സമിതി യോഗത്തില്‍ ഷാനിമോള്‍ ഉസ്മാന്‍ പരിഹസിച്ചത്.

രാജ്യസഭാ സീറ്റിന് പേരുകള്‍ നല്‍കിയത് തിരഞ്ഞെടുപ്പ് സമിതിയുടെ അംഗീകാരമില്ലാതെയാണെന്ന് പറഞ്ഞ ഷാനിമോള്‍ സമിതിയെ നോക്കുകുത്തിയാക്കിയ നേതാക്കള്‍ക്ക് അഭിനന്ദനം അറിയിച്ചുകൊണ്ടാണ് തന്റെ സംസാരം അവസാനിപ്പിച്ചത്. വിഷയത്തില്‍ നേതാക്കളാരും പ്രതികരിച്ചിരുന്നില്ല.

രാജ്യസഭാ സീറ്റിലേയ്ക്ക് വനിതാ പ്രാതിനിധ്യം എന്ന നിലയില്‍ ഷാനിമോള്‍ ഉസ്മാന്റെ പേരും കോണ്‍ഗ്രസിന്റെ പരിഗണനയില്‍ ഉണ്ടായിരുന്നു. ഡല്‍ഹിയില്‍ നടന്ന അവസാനവട്ട ചര്‍ച്ചകളില്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ കൂടിയായ ജെബി മേത്തര്‍ക്ക് നറുക്ക് വീഴുകയായിരുന്നു.രാജ്യസഭയിലെ എ കെ ആന്റണിയുടെ ഒഴിവിലേക്കാണ് ജെബി മേത്തര്‍ എത്തിയത്. നാല്‍പത്തി രണ്ട് വര്‍ഷത്തിന് ശേഷമാണ് കേരളത്തില്‍ നിന്നും ഒരു മുസ്ലിം വനിത കോണ്‍ഗ്രസ് പ്രതിനിധിയായ രാജ്യസഭയില്‍ എത്തിയിരിക്കുന്നത്.