കേരളത്തിലൂടെയുള്ള വന്ദേഭാരത് ട്രെയിനുകള്‍ നടത്തുന്നത് മനുഷ്യാവകാശ ലംഘനം; റെയില്‍വേയോട് വിശദീകരണം തേടി മനുഷ്യാവകാശ കമ്മിഷന്‍

കേരളത്തിലൂടെ ഓടുന്ന വന്ദേഭാരത് ട്രെയിനുകള്‍ക്കായി മറ്റു ട്രെയിനുകള്‍ പിടിച്ചിടുന്നതിനെതിരെ മനുഷ്യാവകാശ കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ്.വന്ദേഭാരത് ട്രെയിനുകള്‍ മൂലം മലബാറിലെ ഹ്രസ്വദൂര യാത്രക്കാര്‍ അനുഭവിക്കുന്ന യാത്രാക്ലേശം മനുഷ്യാവകാശങ്ങളുടെ ലംഘനമായി മാറുന്നുണ്ടെന്ന് അദേഹം വ്യക്തമാക്കി. ഇക്കാര്യത്തില്‍ പാലക്കാട് റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ 15 ദിവസത്തിനകം യാത്രാക്ലേശം പരിശോധിച്ച് പരിഹാര നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മിഷന്‍ നിര്‍ദേശിച്ചു.

വന്ദേഭാരത് ട്രെയിനുകള്‍ എത്തിയതോടെ കണ്ണൂര്‍ മുതല്‍ ഷൊര്‍ണൂര്‍ വരെ എല്ലാ ദിവസവും ട്രെയിനുകളെ ആശ്രയിക്കുന്ന നിരവധി യാത്രക്കാരാണ് ദുരിതത്തിലായത്. സമയത്തിന് എത്താന്‍ കഴിയാത്തതും ട്രെയിനുകളില്‍ യാത്രക്കാര്‍ ബോധരഹിതരായി വീഴുന്നതും സ്ഥിരം സംഭവങ്ങളായി. ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചതാണ് പ്രശ്‌നങ്ങള്‍ക്കു കാരണമായത്.

വൈകിട്ട് 3.50ന് കോഴിക്കോട്ടെത്തുന്ന പരശുറാം ഒരു മണിക്കൂറിലധികം വൈകി അഞ്ചു മണിയോടെയാണ് അവിടെനിന്ന് പുറപ്പെടുന്നത്. ട്രെയിന്‍ പുറപ്പെടാറാകുമ്പോള്‍ 3.50ന് കയറിയവര്‍ കുഴഞ്ഞു വീഴും. രാവിലെ 7.57ന് കണ്ണൂരില്‍നിന്നും പുറപ്പെടുന്ന വന്ദേഭാരതിനു വേണ്ടി കണ്ണൂര്‍-കോഴിക്കോട് പാസഞ്ചര്‍ പിടിച്ചിടുന്നതും പതിവാണ്. പരശുറാം സ്ഥിരമായി വൈകിയോടാറുണ്ട്. വന്ദേഭാരത് ഇല്ലാത്ത ദിവസങ്ങളിലും വൈകിയോടല്‍ പതിവാണ്.

കാസര്‍കോട്ടേക്കുള്ള വന്ദേഭാരതിനു വേണ്ടി ജനശദാബ്ദി, ഏറനാട് എന്നിവയും വിവിധ സ്‌പെഷല്‍ ട്രെയിനുകളും പിടിച്ചിടാറുണ്ട്. ഇത്തരം മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്ത് റെയില്‍വേയോട് വിശദീകരണം തേടിയത്.