അച്ഛന്‍ മാനസികാരോഗ്യ ആശുപത്രിയില്‍; വീടില്ലാത്തതിനാല്‍ അമ്മയും കുട്ടികളും രണ്ട് മാസമായി കഴിയുന്നത് ആശുപത്രി വരാന്തയില്‍

പോകാന്‍ വീടില്ലാത്തതിനാല്‍ അഞ്ചാം ക്ലാസിലും മൂന്നാം ക്ലാസിലും പഠിക്കുന്ന പെണ്‍കുട്ടികള്‍ താമസിക്കുന്നത് അച്ഛനെ ചികിത്സിക്കുന്ന മാനസികാരോഗ്യ കേന്ദ്രത്തില്‍. തിരുവനന്തപുരം അരുവിക്കര സ്വദേശിയായ യുവാവും ഭാര്യയും മക്കളുമാണ് പേരൂര്‍ക്കടയിലെ ആശുപത്രി വരാന്തയില്‍ കഴിയുന്നത്.

ഒക്ടോബര്‍ 30ന് വാടക വീട്ടില്‍ നിന്ന് വീട്ടുടമ ഇവരെ ഇറക്കി വിട്ടതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. യുവാവിന്റെ ജീവിത മാര്‍?ഗമായ അക്വേറിയം നശിപ്പിക്കപ്പെട്ടു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായി.

“വീടൊഴിയാന്‍ ഉടമ ആവശ്യപ്പെട്ടപ്പോള്‍ പ്രശ്‌നത്തിലിടപെട്ട എഎസ്ഐ കാലാവധി നീട്ടിനല്‍കണമെന്ന് പറഞ്ഞു. പക്ഷെ അവര്‍ തയ്യാറായില്ല. പരാതി നല്‍കാനായി കളക്ടറുടെ അടുത്ത് പോയി. ആ സമയം കൊണ്ടാണ് വീട്ടുപകരണങ്ങളും അക്വേറിയവും പക്ഷികളെയും മീനുകളെയുമെല്ലാം നശിപ്പിച്ചത്. 25 ലക്ഷത്തിന്റെ സാധനങ്ങളായിരുന്നു ഉണ്ടായിരുന്നത്”, യുവാവ് പറയുന്നു.

കടുത്ത മാനസിക സംഘര്‍ഷത്തിലായ യുവാവ് പേരൂര്‍ക്കടയിലെ മാനസിക ആരോഗ്യ കേന്ദ്രത്തിലെത്തി. കഴിഞ്ഞ രണ്ട് മാസമായി കുട്ടികള്‍ക്ക് ആശുപത്രി പരിസരമാണ് വീട്. അഞ്ചാം ക്ലാസ്സുകാരിയായ മൂത്ത കുട്ടിയുടെ പഠനം മുടങ്ങി. പുസ്തകവും ബാഗുമെല്ലാം പോയി. പുസ്തകമെല്ലാം വെള്ളം നനഞ്ഞാണ് നശിച്ചത്.

അന്തിയുറങ്ങാന്‍ വീടില്ലാത്തതിനാല്‍ ഒരു കുടുംബം മുഴുവനാണ് മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിയുന്നത്. ഒരായുസ്സിന്റെ സമ്പാദ്യമാണ് നഷ്ടപ്പെട്ടത്. കുഞ്ഞുങ്ങളുടെ പഠിപ്പാണ് മുടങ്ങിയത്.