ചരിത്രവിജയം; ഉമയിലൂടെ തൃക്കാക്കര യു.ഡി.എഫ് നിലനിര്‍ത്തി, ഭൂരിപക്ഷം 25,016

തൃക്കാക്കരയില്‍ ചരിത്ര ഭൂരിപക്ഷവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് വിജയിച്ചു. 25,016 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഉമയിലൂടെ യുഡിഎഫ് തൃക്കാക്കര മണ്ഡലം നിലനിര്‍ത്തിയത്. 2011 ല്‍ ബെന്നി ബെഹനാന്‍ നേടിയ ഭൂരിപക്ഷത്തെ മറികടന്നാണ് ഉമ റെക്കോര്‍ഡ് ഭൂരിപക്ഷം തന്റെ പേരിലാക്കിയത്. 22,406 ആയിരുന്നു ബെന്നിയുടെ ഭൂരിപക്ഷം.

എൽഡിഎഫിന് വ്യക്തമായ മേൽക്കൈയുള്ള ഇടങ്ങളിൽ പോലും ഉമ ലീഡ് ഉയർത്തി. അഞ്ചാം റൗണ്ടിൽത്തന്നെ ലീഡ് നില അഞ്ചക്കം കടത്തിയ ഉമ, ഏഴാം റൗണ്ടിൽ പി.ടി. തോമസിന്‍റെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം മറികടന്നു. ഇരുപതിൽത്താഴെ ബൂത്തുകളിൽ മാത്രമാണ് ജോ ജോസഫിന് മുൻതൂക്കം കിട്ടിയത്

പോസ്റ്റൽ വോട്ട് എണ്ണി തുടങ്ങിയപ്പോൾ മുതൽ തന്നെ ഉമാ തോമസാണ് മുന്നിട്ട് നിന്നിരുന്നത്. ആകെ പത്ത് വോട്ടുകളിൽ മൂന്ന് വോട്ടുകളാണ് യുഡിഎഫിന് ലഭിച്ചത്. മൂന്ന് വോട്ടുകൾ അസാധുവായി. രണ്ട് വോട്ടുകൾ എൽഡിഎഫിനും രണ്ട് വോട്ടുകൾ ബിജെപിക്കും ലഭിച്ചു.

മെയ് 31നായിരുന്നു തിരഞ്ഞെടുപ്പ്. 239 ബൂത്തുകളിലായി 1,35,342 വോട്ടര്‍മാര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.  എല്‍ഡിഎഫിന് വേണ്ടി ജോ ജോസഫും ബിജെപിക്ക് വേണ്ടി എ എന്‍ രാധാകൃഷ്ണനുമാണ് മത്സരിച്ചത്.