ക്ഷേത്രങ്ങളില്‍ ബിജെപിയുടെ രാഷ്ട്രീയം വേണ്ട; രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ നില്‍ക്കേണ്ടിടത്തു നില്‍ക്കണം; താക്കീതുമായി സംഘപരിവാര്‍ ക്ഷേത്രസംഘടന

കേരളത്തിലെ ക്ഷേത്രങ്ങളില്‍ ബിജെപി അടക്കമുള്ള പാര്‍ട്ടികളുടെ രാഷ്ട്രീയം വേണ്ടെന്ന് പരിവാറിലെ ക്ഷേത്രീയ സംഘടനയായ ഹിന്ദു ഐക്യവേദി. ക്ഷേത്രങ്ങളെ രാഷ്ട്രീയ ഓഫിസാക്കി മാറ്റിയാല്‍ ഭക്തജനങ്ങള്‍ പ്രതികരിക്കും. രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ നില്‍ക്കേണ്ടിടത്തു നില്‍ക്കണം. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആ വഴിക്കു പോകണം. സിപിഎമ്മില്‍നിന്നു ക്ഷേത്രഭരണം പിടിച്ചെടുത്ത് ബിജെപിക്കു നല്‍കാനുള്ള ഉദ്ദേശ്യം ഹൈന്ദവ സംഘടനകള്‍ക്കില്ലെന്നും സംസ്ഥാനാധ്യക്ഷ കെപി ശശികല വ്യക്തമാക്കി.

സംസ്ഥാനത്തെ ക്ഷേത്രങ്ങളെ കമ്യൂണിസ്റ്റ് വല്‍ക്കരണത്തില്‍ നിന്നും മോചിപ്പിക്കുന്നതിനായി ശക്തമായ സമര പരിപാടികള്‍ ആരംഭിക്കും. ഇടതു ഭരണത്തിന്‍കീഴില്‍ ദേവസ്വം ബോര്‍ഡുകള്‍ ഹിന്ദു വിരുദ്ധമായി മാറിയിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അടുത്തിടെ പുറത്തിറക്കിയ സര്‍ക്കുലര്‍ ദേവസ്വം ബോര്‍ഡിന്റെ അഴിമതിയും കെടുകാര്യസ്ഥതയും മൂടി വയ്ക്കാന്‍ വേണ്ടിയുള്ളതാണ്. ഹിന്ദു സംഘടനകളെ ക്ഷേത്രങ്ങളില്‍ നിന്നും അകറ്റി പൂര്‍ണമായും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കീഴിലാക്കാനുള്ള ആസൂത്രിത നീക്കമാണ് ഇത്. ക്ഷേത്ര സ്വത്തുക്കള്‍ പൊതു സ്വത്ത് ആക്കി മാറ്റാനുള്ള നീക്കത്തിന്റെ തുടക്കമാണ് ഈ നടപടി. ക്ഷേത്രത്തിന്റെ സ്വത്തുക്കള്‍ അന്യാധീനപ്പെടുത്തുന്നതിനെതിരെ ഭക്തജനങ്ങളെ സംഘടിപ്പിക്കുന്ന ഹിന്ദു സംഘടനകള്‍ക്കാണു ദേവസ്വം ബോര്‍ഡ് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്.

ആചാരങ്ങളും അനുഷ്ഠാനങ്ങളും തകര്‍ത്ത് ക്ഷേത്ര സംസ്‌കാരത്തെയും ക്ഷേത്ര വിശ്വാസികളെയും ഉന്‍മൂലനം ചെയ്യാനുള്ള സിപിഎം അജണ്ടയാണ് ബോര്‍ഡിന്റെ സര്‍ക്കുലര്‍ ലക്ഷ്യം വയ്ക്കുന്നത്. ഇതിന്റെ ഭാഗമാണ് ക്ഷേത്രങ്ങളിലെ നാമജപ നിരോധനമെന്നും അവര്‍ പറഞ്ഞു.