ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വെട്ടിലാക്കിയത് സര്‍ക്കാരിനെ, പണമില്ലെങ്കില്‍ പണിയില്ലെന്ന് അദാനി, വിഴിഞ്ഞത്ത് കപ്പൽ അടുക്കണമെങ്കില്‍ 2850 കോടി കടമെടുക്കണം

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പ് ആഗോള തലത്തില്‍ നേരിടുന്ന പ്രതിസന്ധി വിഴിഞ്ഞ തുറമുഖ നിര്‍മാണത്തെയും ബാധിക്കുമെന്ന് സൂചന. ഇത് സര്‍ക്കാരിനെ അദാനി ഗ്രൂപ്പ് അനൗദ്യോഗികമായി അറിയിച്ചുവെന്നും സൂചനയുണ്ട്. എത്രയും പെട്ടെന്ന് പണം കൈമാറിക്കിട്ടിയാല്‍ മാത്രമേ പദ്ധതി ഉദ്ദേശിക്കുന്ന സമയത്ത് പൂര്‍ത്തിയാവുകയുളളുവെന്ന് അദാനി പോര്‍ട്ട് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. അത് കൊണ്ടാണ് വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പൂര്‍ത്തികരണത്തിനായി 2850 കോടി അടിയന്തിരമായി കടമെടുക്കാന്‍ സര്‍ക്കാര്‍ തുനിയുന്നത്. ഇതില്‍ 800 കോടി വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനും, അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കായി 1000 കോടി രൂപയും, വിഴിഞ്ഞം റെയില്‍വേ ലൈനിനായി 1000 കോടിയുമാണ് സര്‍ക്കാര്‍ വായ്പയെടുക്കുന്നത്.

വിഴിഞ്ഞത്ത് ഓണത്തിന് കപ്പലടുക്കുമെന്നാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന വാഗ്ദാനം. ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാരിന് ഏതറ്റം വരെ പോയേ മതിയാകൂ. അതേ സമയം വായ്പ എടുക്കാനുള്ള പരിധി കവിഞ്ഞത് കൊണ്ട് ബാങ്കുകളുടെ കണ്‍സോര്‍ഷ്യവും വായ്പ നല്‍കാനുള്ള സാധ്യതയും കുറവാണ്. അത് കൊണ്ടാണ് ഹഡ്‌കോയെയും സഹകരണബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തെയും വായ്പക്കായി ആശ്രിയിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരളത്തിന് എടുക്കാന്‍ അനുവദനീയമായ കടത്തിന്റെ പരിധി കഴിഞ്ഞിരിക്കുകയാണ്. ഇനി കടം എടുത്താല്‍ കേരളത്തിനുള്ള കേന്ദ്ര വിഹിതത്തില്‍ ആകടം ഉള്‍പ്പെടുത്തുമെന്നത് കൊണ്ട് സംസ്ഥാനത്തിന്റെ വിഹിതം കുറയും. കിഫ്ബി വായ്പയെ സംസ്ഥാനത്തിന്റെ കടമായി കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയത് കൊണ്ട്് കേന്ദ്ര വിഹിതത്തില്‍ വലിയ കുറവുണ്ടായിരുന്നു.

എന്നാല്‍ സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നും വായ്പയെടുത്താല്‍ റിസര്‍വ്വ് ബാങ്കിന്റെ പിടി വീഴുമോ എന്ന ഭയവും സര്‍ക്കാരിനുണ്ട്. പ്രാഥമിക സഹകരണ ബാങ്കുകള്‍ റിസര്‍വ്വ് ബാങ്കിന്റെ കീഴിലല്ലങ്കിലും ഇത്തരത്തില്‍ അവയ്ക് ഇത്തരത്തില്‍ കണ്‍സോര്‍ഷ്യം രൂപീകരിച്ച് പണം സര്‍ക്കാരിന് നല്‍കാന്‍ കഴിയുമോ എന്ന സംശയമുണ്ട്.

ബ്രേക്ക് വാട്ടര്‍ നിര്‍മാണത്തിന് സര്‍ക്കാര്‍ അദാനി പോര്‍ട്ടിന് നല്‍കേണ്ടത് 1450 കോടി രൂപയാണ്. ഇതിന്റെ 30 ശതമാനം പണി പൂര്‍ത്തിയായി കഴിഞ്ഞു. ബാക്കിയുള്ള 400 കോടി രൂപ അടിയന്തിരമായി നല്‍കണമെന്ന് അദാനി ഗ്രൂപ്പ് പലതവണ സര്‍ക്കാരിനോടാവിശ്യപ്പെട്ടു കഴിഞ്ഞു. തുഖമുഖ നിര്‍മാണത്തിനുള്ള ഗ്യാപ്പ് ലയബിലിറ്റി ഫണ്ടായി 817 കോടിയാണ് നല്‍കേണ്ടത്. ഇതിലും 400 കോടി രൂപ സര്‍ക്കാരിന്റെ വിഹിതമാണ്. ബാക്കിയുള്ളത് കേന്ദ്ര സര്‍ക്കാര്‍ നല്‍കണം. കേന്ദ്രത്തിന്റെ പണം ലഭിച്ചാലുടന്‍ സര്‍ക്കാരിന്റെ വിഹിതം നല്‍കാമെന്ന് അദാനി ഗ്രൂപ്പിന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്്.

Read more

കേരളം ഒരു വര്‍ഷം അടക്കുന്ന കടത്തിന്റെ പലിശമാത്രം 23000 കോടിയലധികം രൂപവരും. ഇനി കടെമെടുത്താല്‍ വലിയ പ്രതിസന്ധിയുണ്ടാകുമെന്നാണ് ധനകാര്യ വിദഗ്ധര്‍ സര്‍ക്കാരിന് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. അദാനിക്ക് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലൂടെ ഏറ്റ തിരിച്ചടി അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലാക്കിയിരിക്കുന്നത് സംസ്ഥാന സര്‍ക്കാരിനെയാണ്. ഇനി സര്‍ക്കാര്‍ പണം നല്‍കുന്നത് അനുസരിച്ചേ അദാനി വിഴിഞ്ഞത്ത് പണി പൂര്‍ത്തിയാക്കൂ. പണം നല്‍കിയില്ലങ്കില്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത പോലെ ഓണത്തിന് വിഴിഞ്ഞത്ത് കപ്പലടിപ്പിക്കാന്‍ കഴിയുകയുമില്ല.