കണ്ണൂര്‍ വനമേഖലയില്‍ മാവോയിസ്റ്റുകള്‍ക്കായി ഹെലികോപ്ടര്‍ നിരീക്ഷണം; കൊട്ടിയൂരിലേക്കുള്ള നീക്കം തടയാന്‍ തണ്ടര്‍ബോള്‍ട്ട് സേനയെ വിന്യസിച്ചു

കണ്ണൂര്‍ ജില്ലയിലെ വനമേഖലയില്‍ മാവോയിസ്റ്റുകളെ കണ്ടെത്താന്‍ പൊലീസിന്റെ ഹെലികോപ്ടര്‍ നിരീക്ഷണം. സംസ്ഥാന സര്‍ക്കാര്‍ വാടകക്കെടുത്ത ഹെലികോപ്ടറിലാണ് മണിക്കൂറുകള്‍ നീണ്ട തിരച്ചില്‍ ഇന്നലെ രാത്രി നടത്തിയത്. ആറളം-കൊട്ടിയൂര്‍ വനമേഖലകളില്‍ ഇരിട്ടി എ.എസ്.പി തപോഷ്ബസു മതാരിയുടെ നേതൃത്വത്തിലായിരുന്നു ആകാശ നിരീക്ഷണം.

മാനന്തവാടി-തലപ്പുഴ കമ്പമലയില്‍ ദിവസങ്ങള്‍ക്കുമുമ്പ് വനവികസന കോര്‍പറേഷന്‍ ഡിവിഷന്‍ ഓഫിസ് അടിച്ചു തകര്‍ത്തതോടെയാണ് മേഖലയില്‍ നിരീക്ഷണം ശക്തമാക്കിയത്. ഏതാനും ദിവസംകൂടി വനാതിര്‍ത്തി മേഖലകളില്‍ ഹെലികോപ്ടര്‍ ഉപയോഗിച്ച് പരിശോധന നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

വയനാട് തലപ്പുഴ-കമ്പമല പ്രദേശങ്ങളില്‍നിന്ന് മാവോവാദികള്‍ ആറളം, കൊട്ടിയൂര്‍ മേഖലകളിലേക്ക് കടക്കുന്നുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിരീക്ഷണം. ഇവര്‍ എത്താന്‍ സാധ്യതയുള്ള ഇടങ്ങളിലെല്ലാം തണ്ടര്‍ബോള്‍ട്ട് സേനയെയും വിന്യസിച്ചു.