കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന് പരുക്കേറ്റു; കഴുത്തിനും കൈയ്ക്കും പരുക്ക്, ആശുപത്രിയിലേക്ക് മാറ്റി

കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന് പരുക്കേറ്റു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വച്ചാണ് പ്രതിഷേധത്തിനിടെ കഴുത്തിനു പരുക്കേറ്റത്. മന്ത്രിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് സ്ഥലത്തുണ്ടായിരുന്നെങ്കിലും പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ സാധിച്ചില്ല. മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ പാഞ്ഞടുക്കുകയായിരുന്നു. പൊലീസ് ഏറെ പണിപ്പെട്ടാണ് പ്രതിഷേധക്കാരെ മാറ്റിയത്. ഇതിനു ശേഷമാണ് കഴുത്തിനും കൈക്കും മര്‍ദനമേറ്റതായും സാരമായി വേദനയുണ്ടെന്നും മന്ത്രി പറഞ്ഞത്. തുടര്‍ന്ന് വന്‍ പൊലീസ് സന്നാഹത്തോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

വന്ദേ ഭാരത് ട്രെയിനില്‍ പോകാനാണ് മന്ത്രി റെയില്‍വേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമില്‍ എത്തിയത്. ഇതേ ട്രെയിനില്‍ പോകാന്‍ സ്പീക്കര്‍ എ.എന്‍. ഷംസീറും എത്തിയിരുന്നു. സ്പീക്കര്‍ ആദ്യം പ്ലാറ്റ്‌ഫോമില്‍ എത്തിയിരുന്നു. ആരോഗ്യമന്ത്രി എത്തിയപ്പോഴാണ് പ്രവര്‍ത്തകര്‍ പാഞ്ഞടുത്തത്. മന്ത്രിയെ തടഞ്ഞുനിര്‍ത്തിയായിരുന്നു പ്രതിഷേധം.

സമരക്കാരാണ് മന്ത്രിയെ ആക്രമിച്ചതെന്ന് സംഭവത്തിനു ശേഷം സ്പീക്കര്‍ എഎന്‍ ഷംസീര്‍ പറഞ്ഞു. പ്രതിഷേധിക്കാം പക്ഷേ കയ്യേറ്റം ചെയ്യാന്‍ പാടില്ല. മന്ത്രിയെ കയ്യേറ്റം ചെയ്യുന്നത് ജനാധിപത്യത്തിനു ഭൂഷണമല്ലെന്നും സ്പീക്കര്‍ പറഞ്ഞു.

Read more

കണ്ണൂരില്‍ വ്യാപകമായി വീണാ ജോര്‍ജിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ എകെജി ആശുപത്രിക്ക് സമീപം മന്ത്രിയുടെ വാഹനം തടഞ്ഞുനിര്‍ത്തി പ്രതിഷേധിച്ചിരുന്നു. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് മാറ്റിയതിന് ശേഷമാണ് മന്ത്രിക്ക് യാത്ര തുടരാനായത്. ഇതിന് ശേഷമാണ് മന്ത്രിക്ക് നേരെ കെ.എസ്.യു പ്രവര്‍ത്തകര്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പ്രതിഷേധവുമായെത്തിയത്. വാഹനത്തില്‍ നിന്നിറങ്ങി റെയില്‍വേ സ്റ്റേഷനിലേക്ക് കയറിയ സമയത്താണ് പ്രതിഷേധവുമായി കെ.എസ്.യു പ്രവര്‍ത്തകരെത്തിയത്.