പൊങ്കാലയ്ക്ക് ചൂട്ടു വില്‍ക്കാന്‍ എത്തിയവരില്‍ നിന്നും പണം പിരിച്ച് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍; വിശദീകരണം തേടുമെന്ന് കോര്‍പറേഷന്‍

ആറ്റുകാല്‍ പൊങ്കാലയ്ക്ക് ചൂട്ടു വില്‍ക്കാനെത്തിയ ആളില്‍ നിന്ന് രജിസ്‌ട്രേഷന്‍ ഫീയായി 500 രൂപ പിരിച്ചതായി ആരോപണം. പുഞ്ചക്കരി സ്വദേനിയില്‍ നിന്നാണ് പണം പിരിച്ചത്. ഫോര്‍ട്ട് സര്‍ക്കിളിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആണ് ഫീ ഈടാക്കിയത്.

സംഭവത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറോട് വിശദീകരണം തേടുമെന്ന് കോര്‍പ്പറേഷന്‍ അറിയിച്ചു. മണ്‍കലത്തില്‍ മായം കണ്ടെത്തിയതോടെ താല്‍ക്കാലിക വില്‍പ്പനയ്ക്ക് കോര്‍പ്പറേഷന്‍ രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തിയിരുന്നു.

എന്നാല്‍ കൊതുമ്പും ചൂട്ടും വില്‍ക്കുന്നവരില്‍ നിന്നും ചിലയിടങ്ങളില്‍ രജിസ്‌ട്രേഷന്‍ ഫീ ഈടാക്കിയതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. എല്ലാവരില്‍ നിന്നും രജിസ്‌ട്രേഷന്‍ ഫീ ഈടാക്കാന്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് കോര്‍പ്പറേഷന്‍ വ്യക്തമാക്കി.

വഴിവാണിഭം നടത്തുന്നവരില്‍ നിന്ന് മാത്രം ഫീസ് ഈടാക്കാനായിരുന്നു നിര്‍ദേശം എന്നാണ് കോര്‍പറേഷന്‍ പറയുന്നത്. അതേസമയം, ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം തന്നെ തലസ്ഥാനനഗരം വെടിപ്പാക്കിയിരുന്നു.

2000 തൊഴിലാളികളാണ് നഗരസഭ വൃത്തിയാക്കിയത്. കോര്‍പറേഷന്റെ 800 ശുചീകരണ തൊഴിലാളികള്‍ക്ക് പുറമെ പൊങ്കാലയ്ക്കായി 1200 പേരെ ദിവസക്കൂലിക്ക് ജോലിക്കെടുത്തിരുന്നു. നഗരത്തിലെ 15 ഹെല്‍ത്ത് സര്‍ക്കിളുകളിലായി ഇവരെ വിന്യസിച്ചായിരുന്നു ശുചീകരണം.