സോണ്‍ട ഇന്‍ഫ്രാടെക്കിന് സര്‍ക്കാര്‍ വഴിവിട്ട് സഹായം നല്‍കുന്നു; ബ്രഹ്‌മപുരം തീപിടുത്തത്തില്‍ ദുരൂഹതയെന്ന് ആരോപണം

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ തീപിടിച്ച സംഭവത്തില്‍ പ്ലാസ്റ്റിക്ക് സംസ്‌കരണത്തിന് കരാറെടുത്ത സോണ്‍ട ഇന്‍ഫ്രാടെക്ക് എന്ന കമ്പനിക്കെതിരെ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി. 2022 ജനുവരിയില്‍ ആണ് ബ്രഹ്‌മപുരത്തെ 5,51,903 മെട്രിക്ക് ക്യൂബ് പ്ലാസ്റ്റിക്ക് മാലിന്യത്തിന്റെ ബയോ മൈനിംഗിന് കരാര്‍ സോണ്‍ട ഇന്‍ഫ്രാടെക്ക് ഏറ്റെടുക്കുന്നത്.

സിപിഎം നേതാവായ വൈക്കം വിശ്വന്റെ മകളുടെ ഭര്‍ത്താവ് രാജ് കുമാര്‍ ചെല്ലപ്പന്‍ പിള്ള എംഡിയായ സ്ഥാപനത്തിന് കരാര്‍ നല്‍കിയത് മുതല്‍ സര്‍ക്കാര്‍ വഴിവിട്ട് സഹായം നല്‍കുന്നുണ്ട് എന്നാണ് ടോണി ചമ്മണി ആരോപിക്കുന്നത്. ബംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് സോണ്‍ട്ര ഇന്‍ഫോടെക്.

2022 ജനുവരിയില്‍ തുടങ്ങി സെപ്റ്റംബറില്‍ അവസാനിക്കുന്നതായിരുന്ന 54 കോടിയുടെ കരാര്‍. എന്നാല്‍ 25 ശതമാനം ബയോമൈനിംഗ് മാത്രമാണ് ഇക്കാലയളവില്‍ പൂര്‍ത്തിയാത്. കരാര്‍ കാലയളവില്‍ ഉണ്ടായ മഴ പ്രവൃത്തികളെ ബാധിച്ചു എന്ന് ചൂണ്ടികാട്ടിയാണ് കാലാവധി നീട്ടി നല്‍കിയത്.

എന്നാല്‍ പ്രതീക്ഷിച്ചത്ര വേഗതയില്‍ പ്രവൃത്തികള്‍ നടക്കുന്നില്ല എന്ന പരാതി കൊച്ചി കോര്‍പ്പറേഷനും ഉയര്‍ത്തിയിരുന്നു. കമ്പനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ടോണി ചമ്മണി രംഗത്തെത്തിയതിന് പിന്നാലെ ഉണ്ടായ തീപിടുത്തത്തില്‍ ദുരൂഹയുണ്ട് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

മാലിന്യത്തില്‍ നിന്നും ഉത്ഭവിക്കുന്ന മീഥെയ്ന്‍ ഗ്യാസില്‍ നിന്നും തീപടര്‍ന്നതാകാമെന്നും തങ്ങളുടെ പ്രവൃത്തി മേഖലയില്‍ അല്ല തീപിടുത്തം ഉണ്ടായത് എന്നുമാണ് സോണ്‍ട ഇന്‍ഫ്രാടെക്ക് വ്യക്തമാക്കുന്നത്. കരാര്‍ നേടിയത് ചട്ടപ്രകാരമാണെന്നും അന്വേഷണങ്ങളോട് സഹകരിക്കുമെന്നും മാനെജ്‌മെന്റ് വ്യക്തമാക്കി.

എന്നാല്‍ തീപിടുത്തമുണ്ടായപ്പോള്‍ കോര്‍പ്പറേഷന്റെയോ കരാറെടുത്ത കമ്പനിയുടെയോ അഗ്‌നിരക്ഷാ സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചില്ല എന്നത് ഗുരുതര വീഴ്ചയാണ്. അതേസമയം, ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ അഗ്‌നിബാധയില്‍ സ്വമേഥയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.