അഹിന്ദുവായതിനാല്‍ അവസരം തന്നില്ല; കൂടല്‍ മാണിക്യം നൃത്തോത്സവത്തില്‍ അവസരം നിഷേധിച്ചെന്ന ആരോപണവുമായി നര്‍ത്തകി

അഹിന്ദുവായതിനാല്‍ കൂടല്‍മാണിക്യം ഉത്സവത്തിനോട് അനുബന്ധിച്ചുള്ള നൃത്തോത്സവത്തില്‍ പങ്കെടുക്കാന്‍ അനുമതി നിഷേധിച്ചെന്ന ആരോപണവുമായി നര്‍ത്തകി മന്‍സിയ. പരിപാടി നടത്താന്‍ തീരുമാനിച്ച് നോട്ടീസില്‍ പേരടിച്ചിറക്കിയതിന് ശേഷമാണ് ക്ഷേത്രഭാരവാഹികള്‍ പരിപാടി നടത്താനാകില്ലെന്ന് അറിയച്ചത് എന്ന് മന്‍സിയ ഫെയ്ബുക്കില്‍ കുറിച്ചു.

അഹിന്ദു ആയതിനാല്‍ അവിടെ നൃത്തം അവതരിപ്പിക്കാന്‍ കഴിയില്ല. വിവാഹം കഴിഞ്ഞതോടെ മതം മാറിയോ എന്ന് ചോദിച്ചതായും നര്‍ത്തകി പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗുരുവായൂര്‍ ഉത്സവത്തിനോടനുബന്ധിച്ച് തന്ന അവസരവും ഇതേ കാരണത്താല്‍ ക്യാന്‍സല്‍ ആയി പോയിരുന്നു. കലകളും കലാകാരരും മതവും ജാതിയുമായി കെട്ടിമറഞ്ഞു കൊണ്ടേയിരിക്കും. അതൊരു മതത്തിനു നിഷിദ്ധമാകുമ്പോള്‍ മറ്റൊരു മതത്തിന്റെ കുത്തക ആവുന്നു എന്നും മന്‍സിയ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം:

കൂടല്‍മാണിക്യം ഉത്സവത്തോടനുബന്ധിച്ചുള്ള ‘നൃത്തോല്‍സവത്തില്‍’ ഏപ്രില്‍ 21 വൈകീട്ട് 4 to 5 വരെ ചാര്‍ട്ട് ചെയ്ത എന്റെ പരിപാടി നടത്താന്‍ സാധിക്കില്ല എന്ന വിവരം പറഞ്ഞുകൊണ്ട് ക്ഷേത്രഭാരവാഹികളില്‍ ഒരാള്‍ എന്നെ വിളിച്ചു. അഹിന്ദു ആയതു കാരണം അവിടെ കളിക്കാന്‍ സാധിക്കില്ലത്രേ.

നല്ല നര്‍ത്തകി ആണോ എന്നല്ല മതത്തിന്റെ അടിസ്ഥാനത്തില്‍ ആണ് എല്ലാ വേദികളും. വിവാഹം കഴിഞ്ഞതോടെ ഹിന്ദു മതത്തിലേക്ക് convert ആയോ എന്നൊരു ചോദ്യവും വന്നു കേട്ടോ. ഒരു മതവുമില്ലാത്ത ഞാന്‍ എങ്ങോട്ട് convert ആവാന്‍.. ഇത് പുതിയ അനുഭവം ഒന്നുമല്ല.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗുരുവായൂര്‍ ഉത്സവത്തിനോടനുബന്ധിച്ച് എനിക്ക് തന്ന അവസരവും ഇതേ കാരണത്താല്‍ ക്യാന്‍സല്‍ ആയി പോയിരുന്നു. കലകളും കലാകാരരും മതവും ജാതിയുമായി കെട്ടിമറഞ്ഞു കൊണ്ടേയിരിക്കും. അതൊരു മതത്തിനു നിഷിദ്ധമാകുമ്പോള്‍ മറ്റൊരു മതത്തിന്റെ കുത്തക ആവുന്നു.

#മതേതര കേരളം ??
Nb: ഇതിലും വലിയ മാറ്റിനിര്‍ത്തല്‍ അനുഭവിച്ചു വന്നതാണ്. ഇതെന്നെ സംബന്ധിച്ച് ഒന്നുമല്ല. ഇവിടെ കുറിക്കുന്നത് കാലം ഇനിയും മാറിയില്ല എന്നു മാത്രമല്ല വീണ്ടും വീണ്ടും കുഴിയിലേക്കാണ് പോക്കെന്ന് സ്വയം ഓര്‍ക്കാന്‍ വേണ്ടി മാത്രം..

Read more