'തന്നെ തോല്‍പ്പിച്ചത് റഹീമും കൂട്ടരും ചേര്‍ന്ന്'; ഗുരുതര ആരോപണവുമായി കാരാട്ട് റസാഖ്

പി.ടി.എ റഹീം എംഎല്‍എക്കെതിരെ ഗുരുതര ആരോപണവുമായി ഇടത് മുന്‍ എംഎല്‍എ കാരാട്ട് റസാഖ്. കഴിഞ്ഞ തവണ കൊടുവള്ളിയില്‍ തന്നെ തോല്‍പ്പിച്ചത് റഹീമും കൂട്ടരുമാണെന്നാണ് കാരാട്ട് റസാഖിന്റെ ആരോപണം. റഹീം വിഭാഗത്തിന്റെ വോട്ട് കഴിഞ്ഞ തവണ കിട്ടിയില്ലെന്ന് റസാഖ് ആരോപിച്ചു.

മുസ്ലിം ലീഗ് നേതാവായിരുന്ന കാരാട്ട് റസാഖ് 2016ലാണ് ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്നത്. കൊടുവള്ളിയില്‍ നിന്നും നിയമസഭയിലേക്കെത്തിയ റസാഖ് കഴിഞ്ഞ തവണ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി എം.കെ മുനീറിനോട് പരാജയപ്പെട്ടിരുന്നു.

അടിയൊഴുക്കുകളേക്കുറിച്ച് ആദ്യം പരാതി പറഞ്ഞത് റഹീമിനോടും കൂട്ടരോടുമാണ്. ഇവരാണ് ഇതിന് പിന്നിലെന്ന് തിരിച്ചറിയാന്‍ വൈകി. എം.ക മുനീറിനെ തോല്‍പ്പിച്ച് താന്‍ നിയമസഭയില്‍ എത്തിയാല്‍ അവര്‍ പ്രതീക്ഷിച്ചത് കിട്ടില്ലെന്ന് കരുതിക്കാണുമെന്നും കാരാട്ട് റസാഖ് പറഞ്ഞു.

മിനിറല്‍സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാനായി റഹീമിന്റെ ബന്ധു വി. മുഹമ്മദിനെ നിയമിച്ചതിനെതിരെയും റസാഖ് പ്രതികരിച്ചു. നിയമനത്തിന്റെ മാനദണ്ഡമെന്താണെന്ന് ചോദിച്ച റസാഖ്, പരാതിക്കാരന്‍ പുറത്തും പ്രതി അകത്തും എന്നതാണ് സ്ഥിതിയെന്നും പറഞ്ഞു.