'തന്റെ മകന്‍ വീട്ടിലെത്തി പറഞ്ഞിട്ടും മമ്മൂട്ടി വാക്ക് മാറ്റില്ലെന്ന് തീര്‍ത്തു പറഞ്ഞു'; താന്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ കേന്ദ്രമന്ത്രിയെന്ന് ആവര്‍ത്തിച്ച് കണ്ണന്താനം

നടന്‍ മമ്മൂട്ടിയെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് അല്‍ഫോണ്‍സ് കണ്ണന്താനം രംഗത്ത്. തന്റെ മകന്‍ വീട്ടിലെത്തി പറഞ്ഞിട്ടും മമ്മൂട്ടി വാക്ക് മാറ്റിയില്ലെന്നാണ് കണ്ണന്താനം പറഞ്ഞത്. തിരഞ്ഞെടുപ്പ് ദിവസം എറണാകുളത്ത് ഇടത് വലത് മുന്നണികളുടെ സ്ഥാനാര്‍ത്ഥികളായ ഹൈബി ഈഡനും പി.രാജീവും മമ്മൂട്ടിയുടെ കൂടെയുണ്ടായിരുന്നു. ഇവരുടെ സാന്നിധ്യത്തില്‍ മമ്മൂട്ടി ഇരുവരും നല്ല സ്ഥാനാര്‍ത്ഥികളാണെന്ന് പറഞ്ഞിരുന്നു. ഇതിനെതിരെ നേരത്തെ കണ്ണന്താനം രംഗത്ത് വന്നിരുന്നു.

ഇതിന് പിന്നാലെയാണ് തന്റെ മകന്‍ മമ്മൂട്ടിയുടെ പ്രതികരണമറിയാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയതായി കണ്ണന്താനം വെളിപ്പെടുത്തിയിരിക്കുന്നത്. അന്നേരം അദ്ദേഹം വീട്ടിലുണ്ടായിരുന്നില്ല. താരത്തിന്റെ ഭാര്യ അദ്ദേഹത്തെ ഫോണില്‍ വിളിച്ചു. ഫോണ്‍ അവര്‍ തന്റെ മകന് കൈമാറി. തിരഞ്ഞെടുപ്പ് ദിവസം നടത്തിയ പ്രസ്താവന മാറ്റി പറയണമെന്ന് തന്റെ മകന്‍ ആവശ്യപ്പെട്ടു. പക്ഷേ മമ്മൂട്ടി വിസമ്മതിച്ചതായിട്ടാണ് കണ്ണന്താനം പറയുന്നത്.

തിരഞ്ഞെടുപ്പ് ദിനത്തില്‍ ഇടതു വലത് മുന്നണികളുടെ സ്ഥാനാര്‍ത്ഥികളെ കൂടെ നിര്‍ത്തി ഇവര്‍ മികച്ചവരാണെന്ന് പറയുന്നത് ശരിയാണോ. താന്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ കേന്ദ്രമന്ത്രിയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.