'ഫ്ലാറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടി'; ഷിബു ബേബി ജോണിനെതിരെ കേസെടുത്ത് പൊലീസ്

ആർഎസ്‌പി സംസ്ഥാന സെക്രട്ടറിയും മുൻ മന്ത്രിയുമായ ഷിബു ബേബി ജോണിനെതിരെ കേസെടുത്ത് പൊലീസ്. ഫ്ലാറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയ പരാതിയിലാണ് കേസ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഷിബു ബേബി ജോണിന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള ഭൂമിയിൽ ഫ്ലാറ്റ് നിർമിച്ച് നൽകാമെന്ന് പറഞ്ഞ് പണം വാങ്ങിയെന്നാണ് പരാതി. കുമാരപുരം സ്വദേശി കെ. അലക്സ് ആണ് പരാതി നൽകിയത്.

തിരുവനന്തപുരം ചാക്ക-കഴക്കൂട്ടം ബൈപ്പാസിൽ ഷിബു ബേബി ജോണിന്റെയും കുടുംബത്തിന്റെയും പേരിൽ 40 സെന്റ് ഭൂമിയുണ്ട്. സ്ഥലത്ത് ഫ്ലാറ്റ് നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ഷിബുവും കുടുംബവും ആന്റ് ബിൽഡേഴ്‌സ് എന്ന കമ്പനിയുമായി ധാരണയിൽ എത്തിയിരുന്നു. ഫ്ളാറ്റുകൾ നിർമിച്ച് വിറ്റശേഷം ലാഭവിഹിതം പങ്കിട്ടെടുക്കുക എന്നതായിരുന്നു കരാർ. ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് ആന്റ്റ ബിൽഡേഴ്സിന് 2020-ൽ രണ്ടുതവണയായി അലക്‌സ് 15 ലക്ഷം രൂപ കൈമാറി.

ധാരണാപത്രത്തിൽ ഒപ്പിടുമ്പോൾ ഷിബു ബേബി ജോൺ ഉൾപ്പെടെയുള്ളവർ സ്ഥലത്തുണ്ടായിരുന്നതായി അലക്‌സിൻ്റെ പരാതിയിൽ പറയുന്നു. വർഷങ്ങൾ കഴിയവെ കമ്പനിക്ക് കാര്യമായ സാമ്പത്തിക തകർച്ചയുണ്ടാവുകയും ഫ്ലാറ്റ് നിർമിച്ച് നൽകാൻ കഴിയാതെവരികയും ചെയ്തു. പിന്നാലെ, ഫ്ലാറ്റ് നിർമിച്ച് തരാമെന്ന് പറഞ്ഞ് പണം കൈപ്പറ്റി തട്ടിപ്പ് നടത്തിയെന്നും പണം തിരികെ വേണമെന്നും ആവശ്യപ്പെട്ട് അലക്സ് കമ്മീഷണർക്ക് പരാതി നൽകി.

ഈ പരാതി മെഡിക്കൽ കോളേജ് പൊലീസിന് കൈമാറുകയും അവർ പരാതിയിൽ അന്വേഷണം നടത്തി. സിവിൽ കേസ് ആയതിനാൽ കേസെടുക്കാനാവില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ, പരാതിക്കാരൻ വീണ്ടും ഷിബുവിനും നിർമാണ കമ്പനിക്കും പൊലീസിനുമെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുകയായിരുന്നു. അതേസമയം പരാതിക്കാരനെ ഒരിക്കല്‍ പോലും കണ്ടിട്ടില്ലെന്നും ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. പരാതിക്കാരനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

Read more