തീവ്രവാദികളെ പ്രസവിക്കാൻ ഹിന്ദു പെൺകുട്ടികളെ പ്രേമിച്ച് സിറിയയിൽ കൊണ്ടു പോകുന്നു; തടയാൻ ബി.ജെ.പിക്ക് വോട്ടു ചെയ്യണം: വിദ്വേഷ പ്രസംഗവുമായി സന്ദീപ് വചസ്പതി

ആലപ്പുഴയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി സന്ദീപ് വചസ്പതി വനിതാ തൊഴിലാളികള്‍ക്കിടയില്‍ വോട്ട് തേടിക്കൊണ്ട് നടത്തിയ വർഗീയ പ്രസംഗത്തിന്റെ വീഡിയോ വിവാദമാകുന്നു. കേരളത്തിലെ ഹിന്ദു പെൺകുട്ടികളെ പ്രേമിച്ച് സിറിയയില്‍ കൊണ്ട് പോകുന്നു, ഒരു പെണ്‍കുട്ടിയെ അറുപത് പേരുടെ ഭാര്യയൊക്കെയായിട്ടാണ് അവിടെ ഉപയോഗിക്കുന്നതെന്നും തീവ്രവാദികളുടെ എണ്ണം കൂട്ടാന്‍ പ്രസവിച്ച് കൂട്ടുകയാണെന്നും സന്ദീപ് വചസ്പതി വീഡിയോയിൽ പറയുന്നു. ഇതിനെതിരെ സർക്കാർ ഒന്നും ചെയ്യുന്നില്ല ചോദിക്കുമ്പോൾ മതേതരത്വം പറയുകയാണ്
ഇത് തടയാൻ ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്നും സന്ദീപ് വചസ്പതി വോട്ടർമാരോട് ആവശ്യപ്പെട്ടു.

നാമനിർദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായി ആലപ്പുഴ പുന്നപ്ര- വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ സന്ദീപ് വചസ്പതിയുടെ നടപടി വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് സന്ദീപ് വചസ്പതിയുടെ വിദ്വേഷ പ്രസംഗം പുറത്തു വന്നിരിക്കുന്നത്.

വീഡിയോയിലെ സന്ദീപ് വചസ്പതിയുടെ വാക്കുകൾ:

“നമ്മുടെ പെണ്‍കുഞ്ഞുങ്ങളുടെ അവസ്ഥ നിങ്ങള്‍ ചിന്തിച്ചോ? ഇപ്പൊ ഒരു ഹിന്ദു പെണ്‍കുട്ടി മുസ്ലിമിനെ പ്രേമിക്കുന്നതിനൊന്നും നമ്മൾ ആരും എതിരൊന്നുമല്ല, ആണോ? അല്ല. ക്രിസ്ത്യാനിയും, ആർക്കും ആരെയും പ്രേമിച്ച്‌ കല്ല്യാണം കഴിക്കാം. പക്ഷെ മാന്യമായി ജീവിപ്പിക്കണം. എന്നാല്‍ ഇവിടെ ചെയ്തത് എന്താ. നമ്മുടെ പെണ്‍കുഞ്ഞുങ്ങളെ പ്രേമിച്ച് സിറിയയില്‍ കൊണ്ട് പോവുകയാണ്. എന്തിനാണ് സിറിയയില്‍ കൊണ്ട് പോകുന്നത്. അറുപത് പേരുടെ ഭാര്യയൊക്കെയായിട്ടാണ് ഒരു പെണ്‍കുഞ്ഞിനെ ഉപയോഗിക്കുന്നത്. തീവ്രവാദികളാണ്. തീവ്രവാദികളുടെ എണ്ണം കൂട്ടാന്‍ പ്രസവിച്ച് കൂട്ടുകയാണ്. അതിന് നമ്മുടെ കുഞ്ഞുങ്ങളെ കൊണ്ട് പോവുകയാണ്. ഇത് ആരാ തടയേണ്ടത്? നമ്മുടെ സര്‍ക്കാര്‍ എന്തെങ്കിലും ചെയ്യുന്നുണ്ടോ? പറഞ്ഞാല്‍ പറയുന്നത് മതേതരത്വമാണെന്നാണ്. ഈ മതേതരത്വം എന്ന് പറഞ്ഞാൽ അത് നമ്മുടെ മാത്രം ബാധ്യതയാണ്! ഇങ്ങോട്ട് എന്തും ആകാം. അങ്ങോട്ട് തിരിച്ചു ചോദിച്ചാല്‍ മതേതരത്വം തകരും. ഇതൊക്കെയാണ് ഈ നാട്ടില്‍ നടക്കുന്നത്. അതുകൊണ്ട് നിങ്ങള്‍ ആലോചിച്ചിട്ട് ഒരു തീരുമാനം എടുക്കുക. കാര്യം ഇതൊരു അവസരമാണ്. ഇപ്പോള്‍ ഒരു ഷോക്ക് ട്രീറ്റ്മെന്റ് കൊടുത്തില്ലെങ്കില്‍ നമ്മുടെ നാട് നശിച്ച് പോകും. അതുകൊണ്ടാണ് ബിജെപിക്ക് വോട്ട് തരണമെന്ന് ഞാൻ പറയുന്നത്. അല്ലാതെ വേറെ ഒന്നിനുമല്ല. ഇത്തവണ ഒരു വോട്ട്. ഒറ്റത്തവണ തന്നാൽ മതി അടുത്ത പ്രാവശ്യം നിങ്ങൾ എനിക്ക് ചെയ്യേണ്ട.”