കീറിയ ഷർട്ട് ഇട്ടു സഹതാപമുണ്ടാക്കുന്ന ഉമ്മൻചാണ്ടി സ്‌കൂൾ ഓഫ് പൊളിറ്റിക്സിനോട് യോജിപ്പില്ല; ജേക്കബ് തോമസിന് മറുപടിയുമായി ഹരീഷ് വാസുദേവൻ

സർവ്വീസിൽ നിന്ന് വിരമിക്കുന്ന അവസാന ദിവസം ഷൊറണൂരേ മെറ്റൽ ഇന്ഡസ്ട്രീസിന്റെ ഓഫീസ് മുറിയിൽ നിലത്ത് തുണി വിരിച്ചു കിടന്നുറങ്ങിയ ഫോട്ടോ ഫെയ്സ്ബുക്കിലിട്ട ജേക്കബ് തോമസ് ഐ.പി.എസിന് മറുപടിയുമായി അഡ്വ. ഹരീഷ് വാസുദേവൻ രം​ഗത്ത്.

മാന്യമായി കിടന്നുറങ്ങാൻ അയാൾ ജോലി ചെയ്യുന്ന നഗരത്തിലെ കൊള്ളാവുന്ന ഒരു വീട് വാടകയ്ക്ക് എടുക്കാനുള്ള വീട്ടുവാടക അലവൻസ് സർക്കാർ നൽകുന്നുണ്ട്. യാത്ര ചെയ്യാൻ സർക്കാർവക വാഹനവും ഡ്രൈവറും ഉണ്ട്. ഒരായിരം ഷർട്ട് വാങ്ങിക്കാനുള്ള പണം ശമ്പളം കിട്ടുമ്പോഴും കീറിയ ഷർട്ട് ഇട്ടു സഹതാപമുണ്ടാക്കുന്ന ഉമ്മൻചാണ്ടി സ്‌കൂൾ ഓഫ് പൊളിറ്റിക്സ് ആണത്. അതിനോട് ഒരുകാലത്തും യോജിപ്പില്ലെന്ന് ഹരീഷ് ഫെയ്സ്ബുക്കിൽ കുറിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റ്

ജേക്കബ് തോമസും HRA യും.

ജേക്കബ് തോമസ് IPS സർവ്വീസിൽ നിന്ന് വിരമിക്കുന്ന അവസാന ദിവസം ഷൊറണൂരേ മെറ്റൽ ഇന്ഡസ്ട്രീസിന്റെ ഓഫീസ് മുറിയിൽ നിലത്ത് തുണി വിരിച്ചു കിടന്നുറങ്ങിയ ഫോട്ടോ ഫേസ്‌ബുക്കിൽ ഇട്ടത് സഹതാപതരംഗം സൃഷ്ടിച്ചിരിക്കുകയാണല്ലോ. ഒരു IPS കാരന് മാന്യമായി കിടന്നുറങ്ങാൻ അയാൾ ജോലി ചെയ്യുന്ന നഗരത്തിലെ കൊള്ളാവുന്ന ഒരു വീട് വാടകയ്ക്ക് എടുക്കാനുള്ള വീട്ടുവാടക അലവൻസ് സർക്കാർ നൽകുന്നുണ്ട്. യാത്ര ചെയ്യാൻ സർക്കാർവക വാഹനവും ഡ്രൈവറും ഉണ്ട്. HRA വാങ്ങി ചെലവാക്കാതെ പോക്കറ്റിലിട്ടിട്ട് ആണോ ഓഫീസിൽ നിലത്ത് കിടന്നുറങ്ങി അത് ഫോട്ടോ എടുത്തിടുന്നത്? എങ്കിൽ HRA സർക്കാരിന് തിരിച്ചടക്കേണ്ടേ? അല്ലെങ്കിൽ അതും ഒരുതരം അഴിമതിയല്ലേ? (അദ്ദേഹത്തിന് ശമ്പളമേ കിട്ടുന്നില്ല എന്നാണെങ്കിൽ ഈ പോസ്റ്റ് ഒരു പ്രതിഷേധമായി കണക്കാക്കാം.)

IPS കാരനെന്ന നിലയിൽ ഷൊറണുർ ഗസ്റ്റ് ഹൗസിൽ ചെറിയ പൈസക്ക് റൂം കിട്ടും. എന്തേ അത് ഉപയോഗിച്ചിട്ടില്ല? ഇതിനു മുൻപ് നിലത്തു കിടന്നുറങ്ങുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ ഇട്ടു ചീപ്പ് ഷോ കാണിച്ച് ട്രോൾമഴ കിട്ടിയത് അൽഫോൺസ് കണ്ണന്താനത്തിനാണ്. ആ കാറ്റടിച്ചോ ഇവിടെയും? ഒരായിരം ഷർട്ട് വാങ്ങിക്കാനുള്ള പണം ശമ്പളം കിട്ടുമ്പോഴും കീറിയ ഷർട്ട് ഇട്ടു സഹതാപമുണ്ടാക്കുന്ന
ഉമ്മൻചാണ്ടി സ്‌കൂൾ ഓഫ് പൊളിറ്റിക്സ് ആണത്. അതിനോട് ഒരുകാലത്തും യോജിപ്പില്ല. ഭരണാധികാരിയുടെ മികവ് അയാൾ ഏത് ഭൗതികസൗകര്യം ഉപയോഗിച്ചാലും സമൂഹത്തിനു നൽകുന്ന ഔട്ട്പുട്ടിലാണ്.

മെറ്റൽ ഇന്ഡസ്‌ട്രീസിന്റെ MD ആയി നിയമനം കിട്ടുന്ന ആൾ വിരമിക്കുമ്പോൾ കയ്യടി നേടേണ്ടത് തന്റെ കാലത്ത് ആ സ്ഥാപനം എത്രരൂപയുടെ ലാഭമുണ്ടാക്കി, എത്ര വികസനം ഉണ്ടാക്കി എന്നൊക്കെയുള്ള കണക്ക് നാട്ടുകാരെ കാണിച്ചല്ലേ? അല്ലാതെ ഇമ്മാതിരി ഗിമ്മിക്ക് കാണിച്ചല്ലല്ലോ. MD എവിടെ ഉറങ്ങുന്നു ഉറങ്ങിയില്ല എന്നൊന്നും തൊഴിലിന്റെ മികവ് കൂട്ടുന്നില്ല.

ശ്രീ.ജേക്കബ് തോമസ് എന്ന “അഴിമതിവിരുദ്ധ പോരാളി” ക്ക് കിട്ടിയത്ര പിന്തുണ ഈ സംസ്ഥാനത്ത് ഒരുദ്യോഗസ്ഥനും കിട്ടിയിട്ടില്ല. IAS അസോസിയേഷനെ വരെ പിണക്കി ഒരു ഘട്ടത്തിൽ മുഖ്യമന്ത്രി അദ്ദേഹത്തെ പിന്തുണച്ചു. ഒറ്റ വിജിലൻസ് കേസിലെങ്കിലും പഴുതടച്ച കുറ്റപത്രം കൊടുക്കാൻ കഴിഞ്ഞോ? ഒരാളെയെങ്കിലും ശിക്ഷിക്കാൻ കഴിഞ്ഞോ?

സർവ്വീസിൽ പരാജയപ്പെട്ടതും ഈ പ്രായോഗികത ഇല്ലായ്മ കൊണ്ടാണ്. ഏട്ടിലെ പശു പുല്ല് തിന്നില്ല. സർക്കാറിലിരുന്നു കാര്യങ്ങൾ ചെയ്യുന്നത് മാധ്യമങ്ങളിൽ നിലപാട് പറയുന്നത്ര എളുപ്പമല്ല. അദ്ദേഹം ചെയ്ത എല്ലാ നല്ലകാര്യങ്ങളോടും യോജിക്കുമ്പോഴും പ്രായോഗികതയില്ലാത്ത ഗിമ്മിക്കുകളോട് യോജിക്കാൻ വയ്യ.

അദ്ദേഹത്തിന് നല്ലൊരു post-retirement life നേരുന്നു.