വനിതാ ഡോക്ടറുടെ പീഡന പരാതി; മലയന്‍കീഴ് പൊലീസുകാരന്‌ സ്ഥലംമാറ്റം

വനിതാ ഡോക്ടറുടെ പീഡന പരാതിയെ തുടര്‍ന്ന് മലയന്‍കീഴ് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ എ.വി.സൈജുവിനെ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റി. വിവാഹ വാഗ്ദാനം നല്‍കി സൈജു പീഡനത്തിനിരയാക്കി എന്നാണ് ഡോക്ടറുടെ പരാതി. പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ തിരുവനന്തപുരം റൂറല്‍ ജില്ലാ പ്രസിഡണ്ട് കൂടിയായ സൈജു നിലവില്‍ അവധിയിലാണ്.

ഭര്‍ത്താവിന്റെ കൂടെ വിദേശത്ത് കഴിഞ്ഞിരുന്ന ഡോക്ടര്‍ നാട്ടില്‍ തന്റെ ഉടമസ്ഥതയിലുള്ള കട ഒരാള്‍ക്ക് വാടകയ്ക്ക് നല്‍കിയിരുന്നു. വാടകക്കാരുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയപ്പോഴാണ് സൈജുവുമായി പരിചയത്തിലായത്.

2019ല്‍ സൈജു വനിതാ ഡോക്ടറുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. വിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. പല തവണ പീഡനത്തിന് ഇരയാക്കുകയും പണം കടം വാങ്ങുകയും ചെയ്തിരുന്നുവെന്നും പരാതിയില്‍ പറഞ്ഞിട്ടുണ്ട്.

സൈജുമായുള്ള ബന്ധത്തെ തുടര്‍ന്ന് ഡോക്ടറുടെ വിവാഹ ബന്ധം വേര്‍പ്പെട്ടു. നേരത്തെ വിവാഹിതനായിരുന്ന സൈജു ഭാര്യയുമായി വേര്‍പിരിഞ്ഞെന്നും തന്നെ വിവാഹം കഴിക്കുമെന്നും പറഞ്ഞ് പല വര്‍ഷങ്ങള്‍ കബളിപ്പിച്ചുവെന്നും പരാതിക്കാരി പൊലീസിന് മൊഴി നല്‍കി.

സംഭവത്തെ തുടര്‍ന്ന് കഴിഞ്ഞ 8ന് റൂറല്‍ എസ്പിക്ക് പരാതി നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല. തുടര്‍ന്ന ഡിജിപിയക്ക് പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് സൈജുവിനെതിരെ കേസെടുത്തത്. അന്വേഷണം ജില്ലാ ക്രൈബ്രാഞ്ചിന് കൈമാറും.