തരൂര്‍ നേരിട്ട് അറിയിച്ചിരുന്നെങ്കില്‍ ഒരുക്കങ്ങള്‍ ചെയ്യുമായിരുന്നെന്ന് ഡി.സി.സി; പാര്‍ട്ടി സംവിധാനം ഉപയോഗിച്ചല്ല തരൂര്‍ പര്യടനം തയ്യാറാക്കിയതെന്ന് യൂത്ത് കോണ്‍ഗ്രസ്

ശശി തരൂരിന്റെ സെമിനാറില്‍നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്‍മാറിയതില്‍ വിശദീകരണവുമായി ഡിസിസി രംഗത്ത്. പര്യടനത്തെക്കുറിച്ച് ശശി തരൂര്‍ ജില്ലാ കമ്മിറ്റിയെ അറിയിച്ചിട്ടില്ലെന്നും തരൂര്‍ നേരിട്ടറിയിച്ചിരുന്നെങ്കില്‍ ഒരുക്കങ്ങള്‍ ഡിസിസി ചെയ്യുമായിരുന്നുവെന്നും ഡിസിസി പ്രസിഡന്റ് പ്രവീണ്‍കുമാര്‍ പറഞ്ഞു.

എം.കെ.രാഘവന്‍ എം.പിയാണ് ജില്ലാ കമ്മിറ്റിയെ വിവരങ്ങള്‍ ധരിപ്പിച്ചത്. പര്യടനം വിഭാഗീയതയുടെ ഭാഗമാണെന്ന പ്രചാരണവും ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി. തരൂര്‍ നേരിട്ടറിയിച്ചിരുന്നെങ്കില്‍ ഒരുക്കങ്ങള്‍ ഡിസിസി ചെയ്യുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി സംവിധാനം ഉപയോഗിച്ചല്ല തരൂര്‍ പര്യടനം തയാറാക്കിയതെന്ന് യൂത്ത് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ഡിസിസിയെ അറിയിച്ചശേഷമാണ് സെമിനാറില്‍നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആര്‍. ഷെഹീന്‍ പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസിന്റെ നടപടി പാര്‍ട്ടിക്ക് നാണക്കേടായെന്ന് എം.കെ രാഘവന്‍ എം.പി പറഞ്ഞു. സമ്മര്‍ദ്ദം മൂലമാണ് തരൂരിന്റെ പരിപാടിയില്‍ നിന്ന് പിന്മാറിയത് എന്നാണ് യൂത്ത് കോണ്‍ഗ്രസ് അറിയിച്ചതെന്നും കേന്ദ്രത്തിലും കേരളത്തിലും കോണ്‍ഗ്രസിന്റെ തിരിച്ച് വരവിന് തരൂര്‍ വേണമെന്നും അദ്ദേഹം പറഞ്ഞു.

സംഘപരിവാറിനെതിരെ കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ആശയത്തെ ഈ നടപടി കളങ്കപ്പെടുത്തുന്നതായി. നേതാക്കള്‍ പിന്മാറിയാലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുക്കും. പരിപാടിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വന്‍ പങ്കാളിത്തം ഉണ്ടാകും. എഐസിസി തിരഞ്ഞെടുപ്പില്‍ ശശി തരൂരിന് കിട്ടിയ സ്വീകാര്യത പാര്‍ട്ടി പ്രയോജനപ്പെടുത്തണമെന്നും എം കെ രാഘവന്‍ പറഞ്ഞു.