'ഷെയിം ലെസ് പീപ്പിൾ' ; പൊലീസുകാരെ അധിക്ഷേപിച്ച് ഗവർണർ, എസ്എഫ്ഐ ബാനറുകൾ നീക്കി മലപ്പുറം എസ് പി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ

കാലിക്കറ്റ് സർവകലാശാലയിൽ തനിക്കെതിരെ സ്ഥാപിച്ച് ബാനറുകൾ നീക്കം ചെയ്യാത്തതിൽ പ്രകോപിതനായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തുടർന്ന് നടന്നത് നാടകീയ രംഗങ്ങളായിരുന്നു. ബാനറുകള്‍ നീക്കം ചെയ്യാന്‍ രാവിലെ മുതല്‍ നിര്‍ദേശം നല്‍കിയിട്ടും ഇതിനുള്ള നടപടി വൈസ് ചാന്‍സിലറോ പൊലീസോ സ്വീകരിക്കാത്തതില്‍ രോഷം പ്രകടിപ്പിച്ചുകൊണ്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തുകയായിരുന്നു.

വൈകിട്ട് 6.45ഓടെ അപ്രതീക്ഷിതമായി ക്യാമ്പസിലൂടെ നടന്നുകൊണ്ടാണ് ബാനറുകള്‍ ഇപ്പോള്‍ തന്നെ നീക്കം ചെയ്യാന്‍ പൊലീസിനോട് നിർദ്ദേശിച്ചത്. രോഷത്തോടെ സംസാരിച്ച ഗവർണർ പൊലീസിനെ അധിക്ഷേപിക്കുകയും ചെയ്തു. ഷെയിംലസ് പീപ്പിള്‍ (നാണംകെട്ട വര്‍ഗം) എന്ന് പൊലീസുകാരെ അധിക്ഷേപിച്ചുകൊണ്ടാണ്
ഗവര്‍ണര്‍ കയര്‍ത്തു സംസാരിച്ചത്.

മലപ്പുറം എസ് പി ഉൾപ്പെടെ ഉള്ള ഉദ്യോഗസ്ഥരോടാണ് ഗവർണർ ബാനർ നീക്കാത്തത്തിൽ കയർത്തത്. റോഡിൽ ഇറങ്ങിയശേഷമാണ് ബാനർ നീക്കം ചെയ്യാൻ ഗവര്‍ണര്‍ നിർദ്ദേശിച്ചത്. ഇതിനുപിന്നാലെയാണ് ബാനറുകള്‍ നീക്കം ചെയ്തത്. എസ്പിയും മറ്റു പൊലീസുകാരും ചേർന്നാണ് ബാനറുകൾ നീക്കിയത്. പ്രതിഷേധ സമരം കണക്കിലെടുത്ത് സ്ഥലത്ത് കൂടുതർ പൊലീസുകാരെയും നിയോഗിച്ചിട്ടുണ്ട്.