മാത്യു കുഴൽനാടന്റെ റിസോർട്ട് ഭൂമിയിലെ സർക്കാർ പുറമ്പോക്ക് ഏറ്റെടുക്കാൻ അനുമതി

മാത്യു കുഴൽനാടന്റെ റിസോർട്ട് ഭൂമിയിൽ കണ്ടെത്തിയ സർക്കാർ പുറമ്പോക്ക് ഏറ്റെടുക്കാൻ അനുമതി. കയ്യേറ്റം ചൂണ്ടിക്കാട്ടിയുള്ള ലാൻഡ് റവന്യൂ തഹസിൽദാരുടെ റിപ്പോർട്ട് കളക്ടർ അംഗീകരിച്ചു. വില്ലേജ് ഓഫീസറുടെ റിപ്പോർട്ട് വാങ്ങിയ ശേഷം കൈയേറ്റം ഒഴിപ്പിക്കൽ നടപടി ആരംഭിക്കും.

വില്ലേജ് സര്‍വേയര്‍ ഭൂമി അളന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റം കണ്ടെത്തിയത്. ഒരേക്കര്‍ 23 സെന്റ് ഭൂമിയാണ് മൂന്ന് ആധാരങ്ങളിലായി മാത്യു കുഴല്‍നാടന്റെ പേരിലുള്ളത്. ഇത് കൂടാതെ 50 സെന്റ് പുറമ്പോക്കു കയ്യേറിയെന്നാണ് റിപ്പോർട്ട്. ഈ സ്ഥലത്തിൽ മിച്ചഭൂമിയുള്ള വിവരം മറച്ചുവച്ചാണ് സ്ഥലം രജിസ്റ്റർ ചെയ്തിരുന്നത്. 2008 ലെ മിച്ചഭൂമി കേസിൽ ഉൾപ്പെട്ട സ്ഥലത്താണ് മാത്യു കുഴൽനാടന്റെ റിസോർട്ട് സ്ഥിതിചെയ്യുന്നത്. ഈ സ്ഥലം വിൽപന നടത്താനാകില്ല.

മാത്യു കുഴൽനാടന്റെ ചിന്നക്കനാലിലെ റിസോർട്ട് പണിത ഭൂമിയിൽ സർക്കാർ ഭൂമി ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ആയിരുന്നു റവന്യൂ വിഭാഗത്തിന്റെ കണ്ടെത്തൽ. 50 സെന്റ് പുറമ്പോക്കു കയ്യേറി എംഎൽഎ മതിൽ നിർമിച്ചെന്നും ഭൂമി രജിസ്‌ട്രേഷനിലും പോക്കുവരവിലും ക്രമക്കേട് നടത്തിയെന്നും സ്ഥലം വാങ്ങുമ്പോൾ ഉണ്ടായിരുന്ന 1000 ചതുരശ്രയടി കെട്ടിടത്തിന്റെ കാര്യം മറച്ചുവച്ച് നികുതി വെട്ടിപ്പ് നടത്തിയെന്നുമാണ് വിജിലൻസ് പറഞ്ഞത്.