വിരമിക്കാന്‍ നാല് ദിവസം ബാക്കി നില്‍ക്കെ ഡിവൈഎസ്പി ഗുണ്ടാ നേതാവിന്റെ വീട്ടില്‍ വിരുന്നുണ്ണാനെത്തി; പരിശോധനയ്ക്ക് എത്തിയ എസ്‌ഐയെ കണ്ടു ശുചിമുറിയില്‍ ഒളിച്ചു; രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

അങ്കമാലിയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഗുണ്ടാനേതാവിന്റെ വിരുന്ന്. വിരുന്നു സല്‍ക്കാരത്തില്‍ പങ്കെടുത്തത് ഡിവൈഎസ്പിയും സിപിഒമാരുമാണ്. ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്റെ അങ്കമാലിയിലെ വീട്ടിലാണ് വിരുന്നില്‍ പങ്കെടുക്കാന്‍ ആലപ്പുഴ ക്രൈം ഡിറ്റാച്‌മെന്റ് ഡിവൈഎസ്പി എംജി സാബുവും പൊലീസുകാരും എത്തിയത്. സംസ്ഥാനത്ത് ഗുണ്ടാ സംഘങ്ങള അമര്‍ച്ച ചെയ്യാനുള്ള ‘ഓപറേഷന്‍ ആഗ്’ നടക്കുന്നതിനിടെയാണ് ഗുണ്ടാലിസ്റ്റിലെ പ്രമുഖന്റെ വീട്ടില്‍ വിരുന്നുണ്ണാന്‍ ഡിവൈഎസ്പി എം ജി സാബുവും മൂന്ന് പൊലീസുകാരുമാണ് എത്തിയത്.

ഓപ്പറേഷന്‍ ആഗ് പുരോഗമിക്കുന്നതിനാല്‍ തമ്മനം ഫൈസല്‍ അടക്കമുള്ള ഗുണ്ടാനേതാക്കള്‍ പൊലീസിന്റെ നിരീക്ഷണത്തിലുള്ളപ്പോഴാണ് ആലപ്പുഴയിലെ പൊലീസുകാര്‍ ഗൂഡല്ലൂര്‍ സന്ദര്‍ശനത്തിനു ശേഷം തിരികെ വരുന്നവഴിയില്‍ അങ്കമാലിയില്‍ ഗുണ്ട നേതാവിന്റെ വീട്ടിലെത്തിയത്. നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതിയായ തമ്മനം ഫൈസലിന്റെ വീട്ടില്‍ വാഹനത്തില്‍ ആളെത്തിയത് ശ്രദ്ധയില്‍പ്പെട്ടതോടെ
അങ്കമാലി എസ്‌ഐ പരിശോധനക്കെത്തി. ഇതോടെയാണ് തങ്ങള്‍ക്കിടയിലെ തന്നെ ചില പൊലീസ് ഉദ്യോഗസ്ഥരുടെ വിരുന്നുകാഴ്ച കേരള പൊലീസിന് മുമ്പില്‍ വെളിവായത്.

അങ്കമാലി പൊലീസ് എസ്‌ഐയുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയപ്പോഴാണ് ഡിവൈഎസ്പിയും പൊലീസുകാരുമാണ് കുപ്രസിദ്ധ ഗുണ്ടയുടെ വീട്ടില്‍ വിരുന്നെത്തിയതെന്ന് തിരിച്ചറിഞ്ഞത്. എസ്‌ഐയെ കണ്ടതോടെ ഡിവൈഎസ്പി സാബു ശുചിമുറിയില്‍ ഒളിച്ചു. പൊലീസുകാരാണ് ഗുണ്ടാ നേതാവിന്റെ വീട്ടിലെന്ന് കണ്ടതോടെ ഇവര്‍ക്കെതിരായി അങ്കമാലി പൊലീസ് മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ആലപ്പുഴ പൊലീസ് ക്യാംപിലെ ഒരു ഡ്രൈവര്‍, സിപിഒ എന്നിവര്‍ക്കെതിരെ സസ്‌പെന്‍ഷന്‍ നടപടിയും പൊലീസ് സേന കൈകൊണ്ടു. മേയ് 31ന് വിരമിക്കാനിരിക്കെയാണ് ഡിവൈഎസ്പി എം ജി സാബു ഗുണ്ടാനേതാവിന്റെ വീട്ടില്‍ വിരുന്നിന് പോയി പൊലീസ് ‘പിടി’യിലായത്. കരാട്ടെ പഠിപ്പിക്കുന്ന തമ്മനം ഫൈസല്‍ കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാസംഘം തലവന്‍ തമ്മനം ഷാജിയുടെ എതിരാളിയായാണ് വളര്‍ന്നുവന്നത്. തമ്മനം ഫൈസല്‍ നിരവധി കുറ്റകൃത്യങ്ങളില്‍ പങ്കാളിയും ഗുണ്ടാലിസ്റ്റില്‍ പേരുള്ളയാളുമാണ്. എന്തായാലും ഡിവൈഎസ്പിയുടെ വിരുന്നണ്ണലില്‍ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചിട്ടുണ്ട്.

ആലപ്പുഴയിലെ ഒരു സിപിഒയെയും പൊലീസ് ഡ്രൈവറെയും സംഭവത്തില്‍ ആലപ്പുഴ എസ് പി സസ്‌പെന്റ് ചെയ്തുകഴിഞ്ഞു. മൂന്നാമത്തെ പോലീസുകാരന്‍ വിജിലന്‍സില്‍ നിന്നുള്ളയാളാണെന്നാണ് വിവരം. പരസ്പരം പഴി ചാരി വിഷയത്തില്‍ ഊരിപോരാനുള്ള ശ്രമത്തിലാണ് ഡിവൈഎസ്പിയും പൊലീസുകാരും. വിരുന്നിന് കൊണ്ടുപോയത് ഡിവൈഎസ്പിയെന്ന് പൊലീസുകാര്‍ ആരോപിക്കുന്നു. സിനിമാനടനെ പരിചയപ്പെടുത്താമെന്ന് പറഞ്ഞാണ് വിരുന്നിന് കൊണ്ടുപോയതെന്നാണ് താഴേതട്ടിലെ ഉദ്യോഗസ്ഥര്‍ ഡിവൈഎസ്പിയ്‌ക്കെതിരെ ഉന്നയിക്കുന്ന ആരോപണം. എന്നാല്‍ പൊലീസുകാരാണ് തന്നെ ഗുണ്ടാനേതാവിന്റെ വീട്ടില്‍ കൊണ്ടുപോയതെന്നാണ് ഡിവൈഎസ്പി എംജി സാബുവിന്റെ മൊഴി.

Read more