സ്വർണക്കടത്ത് കേസിൽ സന്ദീപ് നായര്‍ക്ക് ജാമ്യം; മാപ്പുസാക്ഷിയാകാനുള്ള അപേക്ഷയും കോടതി അംഗീകരിച്ചു

സ്വർണ കള്ളക്കടത്ത് കേസിൽ സന്ദീപ് നായർക്ക് ജാമ്യം ലഭിച്ചു. കേസിൽ മാപ്പുസാക്ഷിയാകാനുള്ള അപേക്ഷയും കോടതി അംഗീകരിച്ചു. കൊച്ചി എന്‍.ഐ.എ കോടതിയുടേതാണ് നടപടി. ഒരു ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യം എന്ന വ്യവസ്ഥയിലാണ് സന്ദീപിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. സന്ദീപ് നായരുടെ പാസ്‌പോർട്ട് ഹാജരാക്കണമെന്നും ഉപാധിയായി പറഞ്ഞിട്ടുണ്ട്. ഇതോടെ സ്വർണക്കടത്ത് കേസിൽ സന്ദീപ് നായരടക്കം അഞ്ച് പേരാണ് മാപ്പുസാക്ഷികളായുള്ളത്.

സന്ദീപിന് പുറമെ മുഹമ്മദ് അൻവർ, അബ്ദുൽ അസീസ്, നന്ദ ഗോപാൽ എന്നിവരെ മാപ്പുസാക്ഷികളാക്കണം എന്നായിരുന്നു എൻഐഎയുടെ ആവശ്യം. ജയിലിൽ കഴിയുന്ന സന്ദീപ് ഉൾപ്പടെ നാല് പ്രതികളും കോടതിയിൽ നേരിട്ട് ഹാജരായിരുന്നു. തുടർന്ന് ഇവരെ മാപ്പുസാക്ഷികളാക്കാനുള്ള എൻഐഎയുടെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.

എന്‍.ഐ.എ കേസില്‍ ജാമ്യം ലഭിച്ചെങ്കിലും കസ്റ്റംസ്, ഇ.ഡി കേസുകളും നിലവിലുള്ളതിനാൽ സന്ദീപ് നായർക്ക് പുറത്തിറങ്ങാനാകില്ല.