ആഗോള അയ്യപ്പസംഗമം: കണക്കുകളില്‍ ഗുരുതരമായ പൊരുത്തക്കേടുകളെന്ന് ഓഡിറ്റര്‍ ഹൈക്കോടതിയില്‍; ഒരു ദിവസത്തെ കണക്കുകള്‍ പോലും കൃത്യമായി ഹാജരാക്കാനാകാത്തത് വിരോധാഭാസമെന്ന് ദേവസ്വം ബോര്‍ഡിനോട് കോടതി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുകളില്‍ ഗുരുതരമായ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് ഓഡിറ്റര്‍ ഹൈക്കോടതിയെ അറിയിച്ചു. ഓഡിറ്റ് ആവശ്യങ്ങള്‍ക്കായി ബോര്‍ഡിനോട് സ്വത്ത് രജിസ്റ്റര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ ആവശ്യപ്പെട്ടെങ്കിലും അവ നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ലെന്നും ഓഡിറ്റര്‍ ഹൈക്കോടതിയെ അറിയിച്ചു. കണക്കുകളിലെ ഈ വ്യക്തതക്കുറവ് പരിഹരിക്കാന്‍ ഓഡിറ്റര്‍ക്ക് പത്ത് ദിവസത്തെ സമയം ഹൈക്കോടതി അനുവദിച്ചിട്ടുണ്ട്.

ഓഡിറ്റര്‍ പലതവണ കത്തുകള്‍ നല്‍കിയിട്ടും ദേവസ്വം ബോര്‍ഡ് കൃത്യമായ മറുപടി നല്‍കാത്തത് സാമ്പത്തിക ക്രമക്കേടുകളിലേക്ക് വിരല്‍ ചൂണ്ടുന്നതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഓരോ പരിപാടികള്‍ക്കും എത്ര തുക വീതം ചിലവായെന്ന് കൃത്യമായി കണ്ടെത്താന്‍ കഴിയാത്ത വിധം കണ്‍സോളിഡേറ്റഡ് ബില്ലുകളാണ് പല കാര്യങ്ങള്‍ക്കും നല്‍കിയിരിക്കുന്നത് എന്ന് ഓഡിറ്റര്‍ ചൂണ്ടിക്കാട്ടി. കരാര്‍ വ്യവസ്ഥകള്‍ പ്രകാരം പണച്ചെലവ് പരിശോധിക്കാന്‍ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ അവിടെ ഉണ്ടായിരുന്നിട്ടും കൃത്യമായ നടപടികള്‍ ഉണ്ടായില്ലെന്നും അറിയിച്ചു.

വെറും ഒരു ദിവസം മാത്രം നീണ്ടുനിന്ന ഒരു പരിപാടിയുടെ വരവ് ചെലവ് കണക്കുകള്‍ പോലും കൃത്യമായി ഹാജരാക്കാന്‍ കഴിയാത്തത് വലിയ വിരോധാഭാസമാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. കണക്കുകളിലെ ഈ ക്രമക്കേടുകള്‍ക്ക് ഉത്തരവാദികളായ ബോര്‍ഡ് അംഗങ്ങളോ ഉദ്യോഗസ്ഥരോ ഉണ്ടെങ്കില്‍ അവരുടെ മേല്‍ ബാധ്യത നിശ്ചയിക്കാനാണ് കോടതിയുടെ തീരുമാനം. പത്ത് ദിവസത്തിനുള്ളില്‍ ഓഡിറ്റര്‍ നല്‍കുന്ന പരിഹാര നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ കോടതി ഈ കേസില്‍ അന്തിമ തീരുമാനമെടുക്കും.

ഫെബ്രുവരിയില്‍ ലഭിച്ച ഓഡിറ്റ് റിപ്പോര്‍ട്ട് പരിശോധിക്കാതെ ദേവസ്വം കമ്മീഷണര്‍ അത് കൈമാറിയത് വളരെ ലാഘവബുദ്ധിയോടെയുള്ള സമീപനമാണ്. ഈ സാഹചര്യത്തില്‍ കണക്കുകള്‍ പരിശോധിക്കാന്‍ ബോര്‍ഡ് തന്നെ രൂപീകരിച്ച ടാസ്‌ക് ഫോഴ്‌സിനെ കോടതി തള്ളിക്കളയുകയും നേരിട്ട് പരിശോധനയിലേക്ക് കടക്കുകയും ചെയ്തു.