ജെൻഡർ ന്യൂട്രൽ യൂണിഫോം; മാതൃകാപരവും അഭിനന്ദനീയവുമാണെന്ന് ഡിവൈഎഫ്ഐ

ബാലുശ്ശേരി ഹയർ സെക്കന്ററി സ്കൂളിൽ നടപ്പിലാക്കിയ ജെൻഡർ ന്യൂട്രൽ യൂണിഫോം ആശയം മാതൃകാപരവും അഭിനന്ദനീയവുമാണെന്ന് ഡിവൈഎഫ്ഐ. ആധുനിക പുരോഗമന സമൂഹത്തിന്റെ അടിസ്‌ഥാന മൂല്യമാണ് ലിംഗ സമത്വം. പുരുഷൻ,സ്ത്രീ, ട്രാൻസ്‌ജെന്റർ, ട്രാൻസ് സെക്ഷ്വൽ അടക്കമുള്ള ലിംഗ പദവികൾ ദൈനംദിന വ്യവഹാരത്തിൽ ഇടപെടുന്ന ഈ കാലത്ത് വിദ്യാർത്ഥികൾക്ക് ഒരുപോലെ സൗകര്യപ്രദമായ ഒരു വസ്ത്രം യൂണിഫോമായി നൽകുക എന്നത് പ്രശംസനീയമായ കാര്യമാണ്.

സാമൂഹിക പുരോഗത്തിയാർജിച്ച ലോക സമൂഹങ്ങളിൽ യൂണിഫോമുകളിൽ ഈ രീതി നമുക്ക് കാണാൻ കഴിയും. കേരളത്തിൽ തന്നെ പോലീസ് സേനയിലെ പുരുഷൻമാരുടേയും, സ്ത്രീകളുടെ യൂണിഫോം സൗകര്യപ്രദമായി പരിഷ്കരിച്ചിട്ടുണ്ട്. പാന്റ്സും ഷർട്ടും അടങ്ങുന്ന ജെന്റർ ന്യൂട്രൽ യൂണിഫോം മത വിരുദ്ധമാണെന്നും കുട്ടികളുടെ അവകാശങ്ങൾക്ക് വിരുദ്ധമാണെന്നുമുള്ള പ്രചരണം നിക്ഷിപ്ത താല്പര്യങ്ങളുടേതാണ്. സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങളിൽ ഇതേ രീതിയിലുള്ള യൂണിഫോമുകൾ ഉപയോഗിക്കുന്നുണ്ടെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം ജെൻഡർ ന്യൂട്രൽ യൂണിഫോം പെൺകുട്ടികളിൽ ആത്മവിശ്വാസം വളർത്തുമെന്നും ഒന്നിനെയും കുറിച്ച് ആശങ്കകളില്ലാതെ പഠനം നടത്താൻ അവർക്ക് കഴിയണമെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി മന്ത്രി ഡോ. ആർ ബിന്ദു. ജെൻഡർ ന്യൂട്രൽ യൂണിഫോം, ഔപചാരികമായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ലിംഗനീതിയുടെയും തുല്യപദവിയുടെയും ആശയങ്ങൾ ശക്തിപ്പെടുന്ന കാലത്ത് മാറ്റത്തിന്റെ മാതൃകാപരമായ കാൽവെയ്പ്പ് നടത്തിയിരിക്കുകയാണ് ബാലുശ്ശേരി ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ എന്ന് മന്ത്രി പറഞ്ഞു.