തൃക്കുന്നപ്പുഴയില്‍ ഉല്‍സവത്തിനിടെ ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടി; മദ്യലഹരിയില്‍ തോക്ക് ചൂണ്ടി അടി, പരുക്കേറ്റവര്‍ ആശുപത്രിയില്‍

ആലപ്പുഴ തൃക്കുന്നപ്പുഴയില്‍ ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടി. തോക്ക് ചൂണ്ടി ഭീഷണിയും കൂട്ടയടിയും നടന്നതോടെ ആളുകള്‍ പരിഭ്രാന്തരായി. അര്‍ധരാത്രിയോടെയാണ് ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ തമ്മില്‍ത്തല്ലിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. പത്തോളംപേര്‍ക്ക് പരുക്കേറ്റു. വലിയ കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ ആയിരുന്നു അക്രമം. പുളിക്കീഴില്‍നിന്നും പല്ലനയില്‍നിന്നുമുള്ള സംഘങ്ങളാണ് ഏറ്റുമുട്ടിയത്. മദ്യലഹരിയിലായിരുന്നു ഇരുസംഘവും.

വിഷ്ണു സജിന്‍ എന്നയാളിന്റെ പക്കല്‍ എയര്‍ ഗണ്ണുണ്ടായിരുന്നു. സംഘര്‍ഷത്തിനിടെ സജിന്‍ തോക്ക് ചൂണ്ടി. മറുവിഭാഗം തോക്ക് പിടിച്ചു വാങ്ങി ആക്രമിച്ചു. പിന്നാലെ കൂട്ടത്തല്ലുണ്ടായി. അതിനിടെ വിഷ്ണുവിന്റെ തല ഒരുകൂട്ടര്‍ ചേര്‍ന്ന് പട്ടികകൊണ്ട് അടിച്ചുപൊട്ടിച്ചു. പത്തോളം പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. രണ്ടുപേരുടെ പരിക്ക് സാരമുള്ളതാണ്. പരുക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് കേസെടുത്തു. സ്ഥിരമായി പ്രശ്‌നമുണ്ടാക്കുന്ന സംഘമാണിതെന്ന് നാട്ടുകാര്‍ പറയുന്നു.

ആലപ്പുഴ വലിയകുളങ്ങര ക്ഷേത്രത്തിലെ അശ്വതി ഉത്സവത്തില്‍ പങ്കെടുക്കാന്‍ ഹരിപ്പാടുനിന്ന് ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരു സംഘം എത്തിയിരുന്നു. ഇവര്‍ സമീപത്തെ കെടിഡിസി ബിയര്‍ പാര്‍ലറില്‍ എത്തി. അവിടെ വെച്ച് വിഷ്ണു അടക്കമുള്ള മറ്റൊരു കൂട്ടരുമായി വാക്കേറ്റമുണ്ടായി എന്നാണ് വിവരം. ആദ്യം ബിയര്‍ പാര്‍ലറിന് മുന്നില്‍വെച്ചും പിന്നീട് ഉത്സവത്തിന്റെ കെട്ടുകാഴ്ച ഒരുക്കുന്ന ജോലികള്‍ നടക്കുന്ന പരിസരത്തുവെച്ചുമാണ് സംഘര്‍ഷമുണ്ടായത്.

Read more

സംഘര്‍ഷത്തിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി കുറച്ചുപേരെ കസ്റ്റഡിയില്‍ എടുത്തു. ഇതില്‍ രണ്ടുപേര്‍ പൊലീസ് ജീപ്പില്‍നിന്ന് ചാടി രക്ഷപ്പെട്ടു. സംഘര്‍ഷത്തില്‍ പരിക്കേറ്റവര്‍ വണ്ടാനം മെഡിക്കല്‍ കോളേജിലും പരുമലയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും പൊലീസിന്റെ പിടിയില്‍നിന്ന് രക്ഷപ്പെട്ടു.