ഇടത് വിശ്വാസികള്‍ ഇടഞ്ഞു; മാരാമണ്‍ കണ്‍വെന്‍ഷനില്‍ പ്രസംഗിക്കുന്നതില്‍നിന്ന് വി.ഡി. സതീശനെ ഒഴിവാക്കി; അന്തിമ തീരുമാനം പ്രഖ്യാപിച്ച് മെത്രാപ്പോലീത്ത

മാരാമണ്‍ കണ്‍വെന്‍ഷനിലെ പ്രസംഗ പട്ടികയില്‍ നിന്നും പ്രതിപക്ഷ നേതാവ് വിഡി സതീശനെ ഒഴിവാക്കി. കണ്‍വെന്‍ഷനില്‍ പ്രസംഗിക്കാന്‍ രാഷ്ട്രീയക്കാര്‍ക്ക് അവസരം കിട്ടുകയെന്ന അപൂര്‍വത വാര്‍ത്തയായിരുന്നു. ഇതേത്തുടര്‍ന്ന് മാര്‍ത്തോമാസഭയുടെ വിവിധതലങ്ങളില്‍ ചര്‍ച്ചയാകുകയും ഭിന്നാഭിപ്രായം ഉണ്ടാകുകയും ചെയ്തതിനെത്തുടര്‍ന്ന് അന്തിമപട്ടികയില്‍ നിന്ന് ഒഴിവാക്കിയത്.

അതേസമയം, ആരെയും ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്നും വിവാദത്തെക്കുറിച്ച് അറിയില്ലെന്നുമാണ് സഭാ നേതൃത്വം പറയുന്നത്. ഫെബ്രുവരി 15 ന് നടക്കുന്ന പരിപാടിയിലേക്കാണ് വി.ഡി. സതീശന്റെ ഓഫീസ് സമയം നല്‍കിയിരുന്നത്. എന്നാല്‍ സഭ അധ്യക്ഷന്‍ അംഗീകരിച്ച ക്ഷണിതാക്കളുടെ പട്ടികയില്‍ വി.ഡി. സതീശന്‍ ഇല്ല. സഭയ്ക്കുള്ളിലെ കോണ്‍ഗ്രസ് – സിപിഎം തര്‍ക്കമാണ് ഒഴിവാക്കലിന് പിന്നിലെന്നാണ് വിവരം. യുവവേദി പരിപാടിയില്‍ പങ്കെടുക്കേണ്ടവരുടെ പ്രാഥമിക പട്ടിക കോണ്‍ഗ്രസ് അനുകൂലികളായ യുവജന വിഭാഗം നേതാക്കളാണ് തയ്യാറാക്കിയത്.

Read more

എന്നാല്‍ അന്തിമ അനുമതി കിട്ടാന്‍ മെത്രാപ്പോലീത്തക്ക് സമര്‍പ്പിക്കുന്നതിന് മുമ്പായി മാധ്യമങ്ങളില്‍ മാരാമന്‍ കണ്‍വെന്‍ഷനിലേക്ക് പ്രതിപക്ഷ നേതാവ് എത്തുമെന്നത് വാര്‍ത്തയായി. വി. ഡി സതീശനുമായി സഭ കൂടുതല്‍ അടുക്കുന്നു എന്ന തരത്തില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. ഇതോടെ സഭയിലെ സിപിഎം അനുകൂലികള്‍ ഇടഞ്ഞു. പ്രതിപക്ഷ നേതാവിനെ വിളിക്കുകയാണെങ്കില്‍ സിപിഎം നേതാക്കളെയും യുവ വേദിയിലേക്ക് ക്ഷണിക്കണമെന്ന ഇവര്‍ ആവശ്യം ഉയര്‍ത്തി ഇതോടെയാണ് പട്ടിക പൂര്‍ണമായും റദ്ദാക്കിയത്.