എല്‍ഡിഎഫ് പ്രകടനപത്രികയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് അന്തിമ രൂപം നല്‍കും. സാമൂഹിക ക്ഷേമ പെന്ഷന് ഉയര്‍ത്തണമെന്നാണ് സബ്കമ്മിറ്റി നിര്‍ദേശം. ക്ഷേമ പെന്ഷന് 3500 രൂപയായി ഉയർത്തുന്നത് അടക്കമുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുന്നതാണ് മുന്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തിലുള്ള സബ്കമ്മിറ്റി തയ്യാറാക്കിയ പ്രകടന പത്രിക.
റേഷന്‍ കാർഡിന്റെ അടിസ്ഥാനത്തിലല്ലാതെ എല്ലാ സ്ത്രീകള്‍ക്കും 1,000 രൂപയുടെ സ്ത്രീ സുരക്ഷാ പെന്ഷന് നല്കുന്ന കാര്യവും പരിഗണനയിലുണ്ട്. സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിന് വേണ്ടിയായിരുന്നു പദ്ധതി ആവിഷ്കരിച്ചത്. നിലവില്‍ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന, മറ്റു വരുമാനമാര്‍ഗമില്ലാത്ത സ്ത്രീകള്‍ക്കാണ് 1,000 രൂപ നല്കി വരുന്നത്.
കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര പ്രഖ്യാപനവും പ്രകടനപത്രികയിലുണ്ട്. തോമസ് ഐസക് ചെയര്‍മാനായ കമ്മിറ്റിയില്‍ മാത്യൂ ടി തോമസ്, പ്രകാശ് ബാബു, വര്‍ഗീസ് ജോര്‍ജ് എന്നിവരടങ്ങുന്നതാണ് സബ്കമ്മിറ്റി. തയ്യാറാക്കിയ പ്രകടനപത്രികയുടെ കരട് മുഖ്യമന്ത്രി അന്തിമമാക്കും. രണ്ട് ദിവസത്തിനകം പ്രകടന പത്രിക പുറത്തിറക്കാനാണ് തീരുമാനം.







