എം.എസ്.എഫ് മുന്‍ വൈസ് പ്രസിഡന്റ് പി.പി ഷൈജലിന് മുസ്ലിം ലീഗിന്റെ കാരണം കാണിക്കല്‍നോട്ടീസ്

എം.എസ്.എഫ് മുന്‍ വൈസ് പ്രസിഡന്റ് പി.പി ഷൈജലിന് മുസ്ലിം ലീഗ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന നേതൃത്വം നോട്ടീസ് നല്‍കിയത്. പാര്‍ട്ടിയില്‍ നിന്ന് ഷൈജലിനെ മൂന്ന് മാസം മുമ്പ് പുറത്താക്കിയിരുന്നു.

വിശദീകരണം ചോദിക്കാതെ പാര്‍ട്ടിയില്‍ പുറത്താക്കിയെന്ന് കാണിച്ച് ഷൈജല്‍ കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് ലീഗിന്റെ നടപടി. കോടതിയെ തെറ്റിദ്ധരിപ്പിക്കാനാണ് നോട്ടീല്‍ നല്‍കിയതെന്ന് ഷൈജല്‍ ആരോപിച്ചു. ഹരിത വിവാദത്തില്‍ മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ ഷൈജല്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുറത്താക്കിയത്.

നേതൃത്വത്തിനെതിരെ പരസ്യ പ്രതികരണവുമായി ഷൈജല്‍ രംഗത്തെത്തിയതോടെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കിയിരുന്നു. ഷൈജലിനെതിരെ നടപടി എടുക്കണമെന്ന് വയനാട് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്.

വയനാട് ജില്ലാ നേതാക്കള്‍ക്കെതിരെ പ്രളയ ഫണ്ട് തട്ടിപ്പ് ആരോപണം ഷൈജല്‍ ഉന്നയിച്ചിരുന്നു. പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് കോടിക്കണക്കിന് രൂപയാണ് നേതാക്കള്‍ വകമാറ്റിയത്. ഇതിന് പുറമേ ലീഗിലെ ഒരു വിഭാഗം നേതാക്കള്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ കല്‍പ്പറ്റയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ടി. സിദ്ദിഖിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ജില്ലാ സെക്രട്ടറി യഹിയ ഖാന്റെ നേതൃത്വത്തില്‍ രഹസ്യയോഗം ചേര്‍ന്നു. പണം വാഗ്ദാനം നല്‍കിയിരുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു. യു.ഡി.എഫിന് പിന്‍ബലമുള്ള മണ്ഡലങ്ങളില്‍ പോലും വോട്ട് ചോരാന്‍ കാരണം ഇതാണ്. ആരോപണങ്ങള്‍ ലീഗിനെ പ്രതിരോധത്തിലാക്കിയതോടെയാണ് ഷൈജലിനെതിരെ നടപടി എടുത്തത്.