കർണാടക ധർമസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ഹാജരാക്കിയ തലയോട്ടി വിശദമായി പരിശോധിക്കും. കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്. കേസിന്റെ ഭാഗമായി നാളെ ധർമസ്ഥലയിൽ മണ്ണ് കുഴിച്ച് പരിശോധന നടത്തും. അതേസമയം പഴയ മിസ്സിങ് കേസുകളിൽ അടക്കം സമാന്തരമായി അന്വേഷണം പുരോഗമിക്കുന്നുണ്ട്.
ഹാജരാക്കിയ തലയോട്ടിയുടെ പരിശോധന ഫലം അനുസരിച്ച് കൂടിയാകും അന്വേഷണസംഘത്തിന്റെ തുടർ നീക്കങ്ങൾ. ഇന്നലെ എട്ടര മണിക്കൂർ ആണ് ശുചീകരണതൊഴിലാളിയുടെ മൊഴിയെടുത്തത്. പ്രധാനമായും തലയോട്ടി സംബന്ധിച്ചായിരുന്നു കൂടുതൽ ചോദ്യങ്ങളും. ഇയാൾ തന്റെ രഹസ്യ മൊഴിയിൽ ഉറച്ചു നിൽക്കുന്നതയാണ് വിവരം.
ഓരോ മൃതദേഹങ്ങളും ആര് കാട്ടിത്തന്നു, ഏത് വാഹനത്തിൽ കൊണ്ടുവന്നു എന്നതടക്കം ഇയാളോട് എസ്ഐടി ചോദിച്ചു. ഇയാളെ വീണ്ടും ചോദ്യം ചെയ്യും. സുരക്ഷ കണക്കിലെടുത്ത് മംഗളുരുവിൽ തന്നെയാകും ചോദ്യം ചെയ്യൽ. മൊഴി വിശദമായി പരിശോധിച്ച ശേഷമാകും തുടർനടപടികൾ. മൃതദേഹങ്ങൾ കുഴിച്ചിട്ട സ്ഥലം പിന്നീട് വ്യകതമാകാൻ അടയാളം വെച്ചിട്ടുണ്ടെന്ന് ശുചീകരണതൊഴിലാളി നേരത്തേ മൊഴി നൽകിയിരുന്നു.








